തൃശൂർ: കേരള കാർഷിക സർവകലാശാല ഹോർട്ടികൾച്ചർ കോളജിൽ ഗവേഷണത്തിന് എത്തിയ തമിഴ് വിദ്യാർഥിയെ ജാതീയമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ സ്ഥലം മാറ്റപ്പെട്ട അധ്യാപികയുടെ ‘ശിക്ഷ നടപടി’ സർവകലാശാല അവസാനിപ്പിച്ചു. പ്ലാൻറ് ബ്രീഡിങ് ആൻഡ് ജനറ്റിക്സ് വിഭാഗം മേധാവിയായിരുന്ന ഡോ. സി.ആർ. എൽസിയെ സർവകലാശാലയുടെ പട്ടാമ്പി കേന്ദ്രത്തിൽനിന്ന് വീണ്ടും മണ്ണുത്തിയിലേക്ക് മാറ്റി. ഇവരെ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് വെള്ളിയാഴ്ച ഇറങ്ങി.
കന്യാകുമാരി ജില്ലയിൽ നിന്നുള്ള രാജേഷ് എന്ന വിദ്യാർഥി ജാതീയമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിച്ച് പരാതി നൽകിയത് മാസങ്ങളോളം സർവകലാശാലയിലും പുറത്തും വിവാദത്തിന് ഇടയാക്കിയിരുന്നു. തനിക്ക് പിഎച്ച്.ഡി ലഭിക്കുന്നത് ബോധപൂർവം വൈകിപ്പിച്ചുവെന്ന് വൈസ് ചാൻസലർക്കുള്ള പരാതിയിൽ രാജേഷ് ബോധിപ്പിച്ചു. ദിവസങ്ങളോളം പൂഴ്ത്തിവെച്ച പരാതി പുറത്തുവന്നതോടെ അന്വേഷിക്കാൻ സർവകലാശാല നിർബന്ധിതമായി. അന്വേഷണ സമിതികളെ നിയോഗിച്ചതിൽതന്നെ വെള്ളം േചർക്കലുമുണ്ടായി. പരാതിയിൽ ഡോ. എൽസിക്കെതിരെ പേരെടുത്തു പറഞ്ഞ് ആരോപണം ഉണ്ടായിരുന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷമാണ് ഡോ. എൽസിയെ കഴിഞ്ഞ ജൂലൈ 16ന് പട്ടാമ്പിയിലേക്ക് മാറ്റിയത്. നടപടിയുടെ ഭാഗമായാണ് മാറ്റുന്നതെന്ന് പറയാതെയായിരുന്നു ഉത്തരവ്.
സ്ഥലം മാറ്റപ്പെെട്ടങ്കിലും ബൗദ്ധിക സ്വത്തവകാശ സെല്ലിെൻറ പേരിൽ അവർ പലപ്പോഴും മണ്ണുത്തിയിൽതന്നെ ഉണ്ടായിരുന്നു. സർവകലാശാലയിൽ നിർണായക പദവിയിലുള്ള ചിലരുടെ ഇടപെടലിനെ തുടർന്നാണ് വീണ്ടും മണ്ണുത്തിയിൽ നിയമനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.