നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ കേരള വഖഫ് സംരക്ഷണവേദി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി സുന്നാജാൻ മത്സരിക്കും. വഖഫ് വിഷയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് മത്സരമെന്ന് സ്ഥാനാർഥി അറിയിച്ചു. കേരള വഖഫ് സംരക്ഷണവേദി ജോയിന്‍റ് സെക്രട്ടറിയാണ് സുന്നാജാൻ.
യു.ഡി.എഫ് കോൺഗ്രസിലെ ആര്യാടൻ ഷൗക്കത്തിനെയും എൽ.ഡി.എഫ് സി.പി.എമ്മിലെ എം. സ്വരാജിനെയും സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ബി.ജെ.പി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിചിട്ടില്ല.
എന്നാൽ, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എസ്.ഡി.പി.ഐയും പ്രഖ്യാപിച്ചിട്ടുണ്ട്. അഡ്വ. സാദിഖ് നടുത്തൊടിയാണ് പാർട്ടി സ്ഥാനാർഥിയാകുക.
2021ലെ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവർ 2700 വോട്ടിനാണ് നിലമ്പൂരിൽ വിജയിച്ചത്. കോൺഗ്രസിന്‍റെ അഡ്വ. വി.വി. പ്രകാശിനെയാണ് പരാജയപ്പെടുത്തിയത്.
2016ലാണ് അൻവർ കോണ്‍ഗ്രസ് വിട്ട് നിലമ്പൂരില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ചത്. 2016ലെ തെരഞ്ഞെടുപ്പിൽ 11,504 വോട്ടിനാണ് ആര്യാടന്‍ ഷൗക്കത്തിനെ അൻവർ പരാജയപ്പെടുത്തിയത്. 30 വര്‍ഷത്തോളം ആര്യാടന്‍ മുഹമ്മദ് കൈവശം വച്ചിരുന്ന മണ്ഡലം അന്‍വര്‍ ഇടതിനൊപ്പമാക്കുകയായിരുന്നു.
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ജൂൺ 19നാണ് നടക്കുക. ജൂൺ രണ്ട് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ജൂൺ മൂന്നിന് സൂക്ഷ്മപരിശോധന നടക്കും. ജൂൺ അഞ്ച് വരെ പത്രിക പിൻവലിക്കാം. 23നാണ് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
നിലമ്പൂരിനെ കൂടാതെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഗുജറാത്തിലെ കാദി, വിസാവദാർ, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, പശ്ചിമ ബംഗാളിലെ കാളിഗഞ്ച് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.