തൃശൂർ കേരള കാര്‍ഷിക സർവകലാശാലയില്‍ നടക്കുന്ന 37ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് നാഷനല്‍ സയന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂർ: അന്ധവിശ്വാസത്തെ ശാസ്ത്രത്തിനു മേൽ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുന്നുവെന്നും ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളിൽ ഇരിക്കുന്നവർതന്നെ അന്ധവിശ്വാസ പ്രചാരകരായി മാറുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
37ാമത് കേരള ശാസ്ത്ര കോൺഗ്രസ് വെള്ളാനിക്കരയിൽ കേരള കാർഷിക സർവകലാശാല ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രം പഠിച്ച ശാസ്ത്രജ്ഞരെക്കൊണ്ടുതന്നെ അശാസ്ത്രീയത പ്രചരിപ്പിക്കാനുള്ള വേദിയായി ദേശീയ ശാസ്ത്ര കോൺഗ്രസ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2040ൽ കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 90 ശതമാനവും പുനരുപയോഗ സ്രോതസ്സുകളിൽനിന്നും ഉൽപാദിപ്പിക്കും. 2050ഓടെ സംസ്ഥാനം കാർബൺ ന്യൂട്രൽ ആക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവേഷണ ഫലങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കാൻ 200 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ പത്ത് സർവകലാശാലകളിൽ ട്രാൻസലേഷനൽ റിസർച് ലാബ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യാതിഥിയായിരുന്ന റവന്യൂ മന്ത്രി കെ. രാജൻ ശാസ്ത്ര കോൺഗ്രസിലെ പ്രബന്ധങ്ങളുടെ സംഗ്രഹം പ്രകാശനം ചെയ്തു. ശാസ്ത്ര-സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ പ്രഫ. കെ.പി. സുധീർ അധ്യക്ഷത വഹിച്ചു. ശാസ്ത്ര കോൺഗ്രസ് ചെയർമാൻ ഡോ.എം.കെ. ജയരാജ്, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഇൻ-ചാർജ് ഡോ.ബി. അശോക്, സംസ്ഥാന സർക്കാറിന്‍റെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ തുടങ്ങിയവർ സംസാരിച്ചു. ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗൺസിൽ മെംബർ സെക്രട്ടറി പ്രഫ. എ. സാബു സ്വാഗതവും കേരള വനഗവേഷണ സ്ഥാപന ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.