കോഴിക്കോട്: എസ്.എസ്.എൽ.സി, പ്ലസ് വൺ അർധ വാർഷിക പരീക്ഷാ ചോദ്യപേപ്പറുകൾ ചോർത്തിയ കേസിൽ ഒന്നാം പ്രതിയായ എം.എസ് സൊല്യൂഷൻസ് ഉടമ ഷുഹൈബ് കീഴടങ്ങി. മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിൽ ഇയാൾ കീഴടങ്ങിയത്.
എം.എസ് സൊല്യൂഷൻസിന് ചോദ്യക്കടലാസ് ചോർത്തി നൽകിയ സ്കൂൾ ജീവനക്കാരനെ ഇനനലെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം മേൽമുറിയിലെ അൺ എയ്ഡഡ് സ്കൂളായ മഅ്ദിൻ എച്ച്.എസ്.എസിലെ പ്യൂൺ, പനങ്ങാങ്ങര രാമപുരം എലത്തോൽ അബ്ദുൽ നാസർ (36) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകീട്ട് വീട്ടിൽനിന്ന് ക്രൈംബ്രാഞ്ച് എസ്.പി. കെ. മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ സ്കൂളിൽ എത്തിയ അർധ വാർഷിക പരീക്ഷാ ചോദ്യപേപ്പറുകൾ എം.എസ് സൊല്യൂഷൻസിലെ അധ്യാപകനും കേസിലെ രണ്ടാം പ്രതിയുമായ മലപ്പുറം കോൽമണ്ണ തുമ്പത്ത് ടി. ഫഹദിന് അബ്ദുൽ നാസർ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ.
ഫഹദ് നേരത്തെ മേൽമുറി മഅ്ദിൻ സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു. അവിടെ നിന്ന് രാജിവെച്ചാണ് എം.എസ് സൊല്യൂഷൻസിൽ അധ്യാപകനായത്. ഫഹദിനൊപ്പം ഒരേ സ്കൂളിൽ ജോലി ചെയ്ത ബന്ധത്തിന്റെ അടിസ്ഥാനത്തിൽ നാസർ ചോദ്യപേപ്പറുകൾ ചോർത്തി നൽകുകയായിരുന്നു.
ചോദ്യപേപ്പർ അടങ്ങിയ കവർ പൊട്ടിച്ച് ഫോട്ടോയെടുത്ത് വാട്സ്ആപ്പിൽ അയച്ചുകൊടുത്ത ശേഷം പാക്കറ്റ് ഒട്ടിച്ചുവെച്ചു. എം.എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ വഴി പത്താംക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറും പ്ലസ് വൺ കണക്കിന്റെ ചോദ്യപേപ്പറുമാണ് പുറത്തുവിട്ടത്.
ബയോളജി, കെമിസ്ട്രി, ഫിസിക്സ് പേപ്പറുകളും പ്രതി വാട്സ്ആപ്പിൽ അയച്ചുകൊടുത്തെന്ന് സമ്മതിച്ചതായി ക്രൈംബ്രാഞ്ച് പറഞ്ഞു. ഇംഗ്ലീഷ്, കണക്ക് ചോദ്യപേപ്പർ ചോർന്ന് വലിയ വാർത്തയായതോടെ മറ്റുള്ളവ എം.എസ് സൊല്യൂഷൻസിന് പുറത്തുവിടാൻ കഴിഞ്ഞിരുന്നില്ല. പണമൊന്നും കിട്ടിയില്ലെന്നാണ് അബ്ദുൽനാസറിന്റെ മൊഴി. നേരത്തെ അറസ്റ്റുചെയ്ത ഫഹദ്, കോഴിക്കോട് പാവങ്ങാട് ചാപ്പംകണ്ടി ജിഷ്ണു എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.