തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്കും മുട്ട, പാൽ എന്നിവയുടെ വിതരണത്തിനുമായി 125 കോടിയിലേറെ രൂപ കുടിശ്ശികയായപ്പോൾ സർക്കാർ അനുവദിച്ചത് 4.58 കോടി രൂപ! സ്കൂൾ പ്രധാനാധ്യാപകരെ കട ബാധ്യതയിലാക്കുന്ന പദ്ധതി നടത്തിപ്പിൽ നേരത്തെ ഹൈകോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് കോടതി ഇടപെടലിനെ തുടർന്നാണ് കഴിഞ്ഞ വർഷം കുടിശ്ശിക കൊടുത്തുതീർത്തത്. മൂന്നര മാസത്തെ തുക വീണ്ടും കുടിശ്ശികയായതോടെ കെ.പി.എസ്.ടി.എ, കെ.പി.പി.എച്ച്.എ എന്നീ അധ്യാപക സംഘടനകൾ വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്.
അഡീഷനൽ എക്സ്പെൻഡിച്ചർ എന്ന ഇനത്തിലായാണ് 4.58 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്. കേന്ദ്ര, സംസ്ഥാന വിഹിതങ്ങൾ ചേർത്ത് 73.74 കോടി രൂപ ഉടൻ അനുവദിക്കാൻ നടപടിയായതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും ചേർത്ത് വിനിയോഗിക്കുന്ന ഉച്ചഭക്ഷണ പദ്ധതിയിൽ തുക ചെലവഴിക്കുന്ന സർട്ടിഫിക്കറ്റ് സമയബന്ധിതമായി കേന്ദ്രത്തിന് കൈമാറാത്തതാണ് കേന്ദ്രവിഹിതം വൈകാൻ കാരണമെന്ന ആക്ഷേപവും ഉയർന്നിരുന്നു.
‘‘ജനുവരി 17നകം കുടിശ്ശിക തുക അനുവദിച്ചില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണം നിർത്തിവെക്കുമെന്നറിയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കത്ത് നൽകിയിരുന്നു. കൈയിൽ നിന്ന് പണംമുടക്കിയും കടം വാങ്ങിയും പ്രധാനാധ്യാപകർ ഉച്ചഭക്ഷണം തുടരേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടന കത്ത് നൽകിയത്’’ -കെ.പി.എസ്.ടി.എ പ്രസിഡന്റ് കെ. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.