കോട്ടയം: പൊലീസിലെ സമഗ്ര അഴിച്ചുപണിക്ക് പിന്നില്‍ സേനയുടെ പ്രവര്‍ത്തനശൈലിക്കെതിരെ അടുത്തകാലത്ത് ഉയര്‍ന്ന ഗുരുതര ആരോപണങ്ങളെന്ന് സൂചന. ഒറ്റയടിക്ക് ക്രമസമാധാന പരിപാലന ചുമതലയുള്ള 16 പേരെ മാറ്റിയതിലൂടെ ആഭ്യന്തര വകുപ്പിനുണ്ടായിരുന്ന കടുത്ത അതൃപ്തിയും പുറത്തുവന്നു. വിവിധ തലങ്ങളില്‍നിന്ന് പൊലീസിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോഴൊക്കെ തുടക്കത്തില്‍ മുഖ്യമന്ത്രി നിസ്സാരവത്കരിച്ചെങ്കിലും പാര്‍ട്ടിയില്‍നിന്നും ഘടകകക്ഷികളില്‍ നിന്നും അപസ്വരം ഉയര്‍ന്നതോടെ സമഗ്ര അഴിച്ചുപണിക്ക് ആഭ്യന്തര വകുപ്പ് തയാറാകുകയായിരുന്നു.
ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ശേഷം സേനയില്‍ നടത്തിയ അഴിച്ചുപണിയാണ് വീണ്ടും പൊളിച്ചടുക്കിയത്. മാസങ്ങളായി സേനക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നുപോലും വിമര്‍ശനം മുഖ്യമന്ത്രിക്ക് നേരിടേണ്ടി വന്നു. മാവോവാദി വേട്ടയടക്കം അനുദിനം പൊലീസിന്‍െറ പ്രവര്‍ത്തനശൈലിക്കെതിരെ സര്‍ക്കാറിലും പാര്‍ട്ടിയിലും ഉയര്‍ന്നത് കടുത്ത ആക്ഷേപങ്ങളാണ്. ഒടുവില്‍ പൊലീസിനെതിരെ സി.പി.ഐയും രൂക്ഷവിമര്‍ശനവുമായി രംഗത്തത്തെിയതും മുഖ്യമന്ത്രിക്ക് തിരിച്ചടിയായി. സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം സേനയില്‍ നടപ്പാക്കിയ മാറ്റങ്ങളും പരിഷ്കാരങ്ങളും അട്ടിമറിക്കാന്‍ സേനയില്‍തന്നെ ഒരുവിഭാഗം നീക്കംനടത്തിയിരുന്നു.
അഴിച്ചുപണിയില്‍ അതൃപ്തിയുള്ള വിഭാഗം ഇപ്പോഴും സജീവമാണ്. ഇതിനുള്ള തയാറെടുപ്പിലാണ് ആഭ്യന്തര വകുപ്പ്. സേനയുടെ എല്ലാതലത്തിലും അഴിച്ചുപണി വേണമെന്നുതന്നെയാണ് സര്‍ക്കാറിന്‍െറയും പാര്‍ട്ടിയുടെയും നിലപാട്. ഐ.ജി-എ.ഡി.ജി.പി തലത്തിലെ അഴിച്ചുപണിക്കൊപ്പം സുപ്രധാന പദവികളിലും മാറ്റം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.