കെ. ഇമ്പശേഖർ, ശിഖ സുരേന്ദ്രൻ, അർജുൻ പാണ്ഡ്യൻ
കാസർകോട്: മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. തൃശ്ശൂർ ജില്ല കലക്ടർ അർജുൻ പാണ്ഡ്യനെ കാസർകോട്ടേക്ക് മാറ്റി. കാസർകോട് ജില്ല കലക്ടർ കെ. ഇമ്പശേഖറിനെ സ്ഥലംമാറ്റി. ഇദ്ദേഹത്തിന് പുതിയ നിയമനം എവിടെയാണെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രനെ തൃശ്ശൂർ കലക്ടറായി നിയമിച്ചു.
ഇടുക്കി ജില്ലയിലെ ഏലപ്പാറ ബോണാമിയിൽ ജനിച്ച അർജുൻ പാണ്ഡ്യൻ 2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടന്നാണ് അദ്ദേഹം സിവിൽ സർവീസ് സ്വപ്നം സ്വന്തമാക്കിയത്. തേയിലച്ചാക്ക് ചുമന്നും കുട്ടികൾക്ക് ട്യൂഷൻ എടുത്തുമാണ് പാണ്ഡ്യൻ പഠനത്തിനുള്ള പണം കണ്ടെത്തിയത്.
സിവിൽ സർവിസിന് പുറമെ പർവതാരോഹണ രംഗത്തും അർജുൻ പാണ്ഡ്യന്റെ നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ കൊടുമുടിയും യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ എൽബ്രസ് കൊടുമുടിയും കീഴടക്കിയ ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ബഹുമതി പാണ്ഡ്യന് സ്വന്തം. 2024–25 വർഷത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മികച്ച കലക്ടർക്കുള്ള പുരസ്കാരവും അർജുൻ പാണ്ഡ്യന് നൽകി ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.