മുഖ്യമന്ത്രിയാര്?സോണിയയുടെ നിലപാട് നിർണായകം

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ അമരക്കാരനെ കണ്ടെത്താനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകളിൽ ഉടനടി തീരുമാനമുണ്ടായേക്കില്ല. സോണിയ ഗാന്ധിയുടെ നിലപാട് കൂടി തേടിയ ശേഷം മാത്രം അന്തിമ പ്രഖ്യാപനം മതിയെന്ന നിലപാടിലാണ് ദേശീയ നേതൃത്വം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ സജീവ പരിഗണനയിലുള്ളതാണ് പെട്ടെന്നൊരു തീരുമാനമെടുക്കുന്നതിന് തടസ്സമായത്. അതേസമയം, ഡൽഹിയിൽ നടന്ന ചർച്ചകളിൽ കേരളത്തിലെ മുതിർന്ന നേതാക്കൾ പൂർണ തൃപ്തി രേഖപ്പെടുത്തി.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുമ്പ് മുന്നണിയിലെ ഘടകകക്ഷികളുമായി വിശദമായ ആശയവിനിമയം നടത്തണമെന്ന ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചിട്ടുണ്ട്.

പ്രഖ്യാപനത്തിന് മുമ്പ് തങ്ങളെ മുൻകൂട്ടി അറിയിക്കണമെന്ന ഘടകകക്ഷികളുടെ വികാരം പരിഗണിച്ചാണിത്. ഇന്നലത്തെ നിർണായക ചർച്ചകളിൽ സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല. വരും ദിവസങ്ങളിൽ അവരുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. ഹൈക്കമാൻഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും പൂർണമായി അംഗീകരിക്കുമെന്ന് കേരളത്തിലെ നേതാക്കൾ നേതൃത്വത്തിന് ഉറപ്പുനൽകി.

മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് പടരുന്നത് തടയാൻ ഹൈക്കമാൻഡ് കർശന നിർദേശം നൽകി. നേതാക്കൾക്കായി അണികൾ നടത്തുന്ന പരസ്യ പ്രചാരണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് വിലയിരുത്തലുണ്ട്.

ഇത്തരം നീക്കങ്ങളിൽ നിന്ന് പ്രവർത്തകർ വിട്ടുനിൽക്കണമെന്ന് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന സൂചനയും നേതൃത്വം നൽകുന്നുണ്ട്.

Tags:    
News Summary - Kerala CM Call Delayed: Congress to Consult Sonia Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.