തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ നികത്തി റോഡ് നിർമിക്കുന്നതിനെതിരെ സമരം നടത്തുന്ന ‘വയൽക്കിളി’കളുമായി അനുനയത്തിന് സി.പി.എം നീക്കം. ഇതിെൻറ ഭാഗമായി ജില്ല സെക്രട്ടറി പി. ജയരാജൻ കീഴാറ്റൂരിലെത്തി വയൽക്കിളി പ്രവർത്തകരുടെ വീടുകളിൽ സന്ദർശനം നടത്തി. പാർട്ടി വിലക്കിയ സമരത്തിൽ പങ്കെടുത്തതിന് സി.പി.എമ്മിൽനിന്ന് പുറത്താക്കിയ 11 പേരുടെ വീടുകളിലാണ് നേതാക്കൾ എത്തിയത്.
അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയവരെ ജില്ല സെക്രട്ടറി കാണാൻപോകുന്നത് സി.പി.എമ്മിെൻറ ചരിത്രത്തിൽതന്നെ അത്യപൂർവമാണ്. വയൽക്കിളികൾക്കു മുന്നിൽ സി.പി.എം മയപ്പെടുന്നതിെൻറ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വയൽക്കിളികൾ അടുത്തമാസം പരിസ്ഥിതി പ്രവർത്തകരുടെ സഹായത്താൽ തിരുവനന്തപുരത്തേക്ക് ലോങ് മാർച്ചിന് ഒരുങ്ങുന്നതും ബി.ജെ.പി, യു.ഡി.എഫ് ഉൾപ്പെടെയുള്ള കക്ഷികൾ സമരം കൈയടക്കുന്നതും പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലുമാണ് സി.പി.എമ്മിനെ മാറിച്ചിന്തിപ്പിക്കുന്നത്.
മുൻകൂട്ടി അറിയിക്കാതെയായിരുന്നു പി. ജയരാജെൻറ കീഴാറ്റൂർ സന്ദർശനം. ബുധനാഴ്ച രാവിലെ ഏഴരയോടെ എത്തി. ഏതാനും വീടുകളിൽ കയറിയ ശേഷം ഒമ്പതരയോടെ മടങ്ങി. കീഴാറ്റൂർ വടക്ക്, തെക്ക്, സെൻട്രൽ ബ്രാഞ്ചിൽനിന്നായി പുറത്താക്കിയ 11 പേരിൽ ബൈജു, ബിജു, പ്രസന്നൻ, ബാലൻ, ഗോവിന്ദൻ, രജീഷ് എന്നിവരുടെ വീടുകളിലാണ് ജയരാജൻ എത്തിയത്. എന്നാൽ, മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിെൻറ വീട്ടിൽ ജയരാജനും സംഘവും കയറിയില്ല. നേതാക്കളെത്തുേമ്പാൾ ബിജു, ബൈജു തുടങ്ങിയവർ വീടുകളിൽ ഉണ്ടായിരുന്നില്ല.
സമരത്തിൽനിന്നു പിന്മാറണമെന്നും വയൽക്കിളികൾ തിരുവനന്തപുരത്തേക്കു നടത്താനിരിക്കുന്ന ലോങ് മാർച്ചിൽ പങ്കെടുക്കരുതെന്നും പി. ജയരാജൻ ആവശ്യപ്പെട്ടതായാണ് വിവരം. സമരത്തിനുള്ള പിന്തുണ പിൻവലിച്ചാൽ പുറത്താക്കിയ ബ്രാഞ്ച് അംഗങ്ങളെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഉറപ്പും നൽകി. തെറ്റുതിരുത്തിയതായി സംയുക്ത പ്രസ്താവനയിറക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ആരും വഴങ്ങിയില്ലെന്നാണ് വിവരം. ബുധനാഴ്ച കാണാൻ സാധിക്കാത്തവരെ വീണ്ടും വന്ന് കാണുമെന്നും സൂചനയുണ്ട്. സി.പി.എം ഏരിയ സെക്രട്ടറി പി. മുകുന്ദൻ, ജില്ല കമ്മിറ്റി അംഗം കെ. സന്തോഷ്, ലോക്കൽ കമ്മിറ്റി അംഗം ബിജുമോൻ, ബ്രാഞ്ച് സെക്രട്ടറി രാഘവൻ തുടങ്ങിയവരും ജയരാജനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.