‘അതിൽ ചതി ഉണ്ടായിരുന്നു, വെള്ളാപ്പള്ളിക്ക് അറിയും; അപകടം മനസ്സിലാക്കി സുകുമാരൻ നായർ തന്നെയാണ് പിന്മാറ്റം പ്രഖ്യാപിച്ചത്’ -കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: എൻ.എസ്.എസ് -എസ്.എൻ.ഡി.പി ഐക്യനീക്കത്തിന് പിന്നിൽ ചതി ഉണ്ടായിരുന്നുവെന്നും അതിലെ അപകടം തിരിച്ചറിഞ്ഞാണ് എൻ.എസ്.എസ് പിന്മാറിയതെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ. എൻ.എസ്.എസിനെ കൊണ്ടുപോയി വർ‍ഗീയ ശക്തികളുടെ തൊഴുത്തിൽ കെട്ടാനായിരുന്നു പരിപാടി. വെള്ളാപ്പള്ളി കൂടി അറിഞ്ഞുകൊണ്ടായിരിക്കണം ഈ ചതി. അത് തിരിച്ചറിഞ്ഞാണ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മുൻകൈ എടുത്ത് പിന്മാറിയതെന്നും ഗണേഷ് കുമാർ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

‘വെള്ളാപ്പള്ളി നടേശനുമായി സംസാരിക്കാൻ ജി. സുകുമാരൻ നായർ തയാറായിരുന്നു. എന്നാൽ, ചർച്ചക്ക് തുഷാർ വരും എന്ന് പറഞ്ഞപ്പോൾ മകനെ പോലെ സ്വീകരിക്കും എന്നാണ് ആദ്യം പ്രതികരിച്ചതെങ്കിലും പിന്നീടാണ് അതിലെ അപകടം തിരിച്ചറിഞ്ഞത്. എൻ.ഡി.എയുടെ ഘടക കക്ഷി നേതാവാണ് തുഷാർ. പിന്നീട് ചിന്തിച്ചപ്പോഴാണ് നായർ സർവിസ് സൊസൈറ്റിയെ കൊണ്ടുപോയി ഒരു വർഗീയ കക്ഷിയുടെ തൊഴുത്തിൽ കെട്ടാനുള്ള പരിപാടിയാണെന്ന് മനസ്സിലായത്. അതിൽ ഒരു ചതി ഉണ്ടായിരുന്നു. വെള്ളാപ്പള്ളി അറിഞ്ഞുകൊണ്ടായിരിക്കണം ഈ ചതി. ആ അപകടം മനസ്സിലാക്കിയാണ് പിന്മാറിയത്. ലക്ഷ്യം ഹിന്ദു ഐക്യമല്ല, വോട്ടാണ് എന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്ക് മനസ്സിലായപ്പോൾ അദ്ദേഹം തന്നെയാണ് ഡയറക്ടർ ബോർഡിൽ ഈ തീരുമാനം പ്രഖ്യാപിക്കുന്നത്.

എൻ.എസ്.എസിനെ കൂടി നിർത്തിക്കൊണ്ട് തുഷാർ മുതലെടുക്കുമെന്ന് ഭയന്നു. മുസ്‍ലിം ലീഗിനെ കുറിച്ചും മലപ്പുറത്തെ കുറിച്ചും എൻ.എസ്.എസ് അങ്ങനെയുള്ള കാര്യങ്ങൾ പറയില്ല. അതൊന്നും എൻ.എസ്.എസിന്റെ വിഷയമല്ല -ഗണേഷ്‍ കുമാർ പറഞ്ഞു.

Tags:    
News Summary - kb ganeshkumar about NSS-SNDP unity and g sukumaran nair vellappally natesan talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.