ചങ്ങനാശ്ശേരി: ജമ്മുവിലെ കഠ്വയിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ ക്ഷേത്രമതിലിലും കെ.എസ്.ആര്‍.ടി.സി ബസിലും പെയിൻറിലെഴുതിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പുഴവാത് വൈകുണ്‌ഠേശ്വരം സന്താനഗോപാലമൂര്‍ത്തി ക്ഷേത്രമതിലിലാണ് ഞായറാഴ്ച രാവിലെ എഴുതിയ നിലയില്‍ കണ്ടത്. ക്ഷേത്രത്തിെൻറ പ്രധാന കവാടത്തിെൻറ തൂണിലും ഇതിനോടു ചേര്‍ന്ന ഭിത്തിയിലും പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെയുടെയും ഇസ്ലാമിെൻറയും പേരുകൾ ചുവന്ന പെയിൻറുകൊണ്ട് ഇംഗ്ലീഷിലാണ് എഴുതിയത്.
ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി എ.എൻ. രാജപ്പന്‍പിള്ള, ദേവസ്വം സെക്രട്ടറി എൻ. മഹേഷ്‌കുമാര്‍ എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് എത്തി അന്വേഷണം നടത്തി കേസെടുത്തു. സി.ഐ കെ.പി. വിനോദ്, എസ്.ഐ ഷമീര്‍ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പെരുന്ന ബസ് സ്റ്റാൻഡിൽ പാര്‍ക്ക് ചെയ്തിരുന്ന കെ.എസ്.ആർ.ടി.സി ബസുകളിലും പെരുന്നയിലുള്ള എൻ.എസ്.എസ് സ്ഥാപനത്തിെൻറ മതിലിലും സമാന രീതിയില്‍ സ്‌പ്രേ പെയിൻറ് ഉപയോഗിച്ച് എഴുതിയിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധി പേര്‍ ക്ഷേത്രത്തിലെത്തി. ക്ഷേത്ര സംരക്ഷണ സമിതി നേതൃത്വത്തില്‍ നാമജപ യഞ്ജം നടത്തി. എഴുത്തുകള്‍ പിന്നീട് മായ്ച്ചു.
വര്‍ഗീയ സംഘര്‍ഷം ലക്ഷ്യംെവച്ചുള്ള സാമൂഹികവിരുദ്ധരുടെ നീക്കമാണ് പിന്നിലെന്ന് പറയപ്പെടുന്നു. ഇതിനിടെ ചുവരെഴുതിയയാളെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന വ്യാജേന ശ്രീലങ്കന്‍ സ്വദേശിയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാൽ, ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചങ്ങനാശ്ശേരി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.