കലക്ടർ അർജുൻ പാണ്ഡ്യൻ, നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം, നഗരസഭ പ്രതിനിധികൾ എന്നിവർ കാസർകോട് മുൻസിപ്പൽ സ്റ്റേഡിയം സന്ദർശിച്ചപ്പോൾ
മുനിസിപ്പൽ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്
കാസർകോട്: മുനിസിപ്പൽ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനുള്ള സമഗ്ര പദ്ധതിരേഖ ജില്ല ഭരണകൂടം കായിക വകുപ്പിന് സമർപ്പിച്ചു. ലോകോത്തര കായികതാരങ്ങളെ വളർത്തിയെടുക്കാനും സംസ്ഥാന-ദേശീയ കായികമേളകൾക്ക് വേദിയൊരുക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. സംസ്ഥാന ഫണ്ടിലോ ഖേലോ ഇന്ത്യയിലോ തുക അനുവദിക്കാൻ തടസ്സമുണ്ടായാൽ പദ്ധതി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തുമെന്ന് കലക്ടർ പറഞ്ഞു
നിലവിൽ നീലേശ്വരത്ത് മാത്രമാണ് ജില്ലയിൽ സിന്തറ്റിക് ട്രാക്ക് ഉള്ളത്. കലക്ടർ അർജുൻ പാണ്ഡ്യൻ, നഗരസഭ ചെയർപേഴ്സൺ ഷാഹിന സലിം എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്റ്റേഡിയം സന്ദർശിച്ച് ചർച്ച നടത്തിയതിനെത്തുടർന്ന് 'സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ' ആണ് സമഗ്ര പദ്ധതിരേഖ തയാറാക്കിയത്. ഇതാദ്യമായാണ് സ്റ്റേഡിയം നവീകരണത്തിനായി ഔദ്യോഗിക പദ്ധതിരേഖ സമർപ്പിക്കുന്നത്.
നഗരസഭ നിരാക്ഷേപ പത്രം നൽകി
മുനിൻസിപ്പൽ സ്‌റ്റേഡിയം നവീകരണത്തിനായി നഗരസഭ സെക്രട്ടറി എൻ.ഒ.സി ഒപ്പുവെച്ചുനൽകിയിട്ടുണ്ടെന്നും തുടർനടപടികൾ പുരോഗമിക്കുകയാണെന്നും സ്പോർട്സ് കേരള ഫൗണ്ടേഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പരിശീലന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം വിദഗ്ധ അത്‌ലറ്റിക് കോച്ചുകളെ നിയമിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പ്രധാന സവിശേഷതകൾ
- 400 മീറ്റർ എട്ട് ലൈൻ സിന്തറ്റിക് ട്രാക്ക്: നിർമാണച്ചെലവ് 9.50 കോടി രൂപ.
- 11 എ സൈഡ് നാച്ചുറൽ ഫുട്ബാൾ ടർഫ്: സ്പ്രിങ്ക്‌ളർ സംവിധാനം, ഓഫിസ് മുറി, ടോയ്‌ലറ്റ് ബ്ലോക്ക് ഉൾപ്പെടെ 3.00 കോടി രൂപ.
- വിപുലമായ ഗാലറിയും മറ്റ് അനുബന്ധ അടിസ്ഥാനസൗകര്യങ്ങളും. ഫണ്ട് വിനിയോഗവും തുടർനടപടികളും
- 2023-24 സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി നാല് കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ വിപുലമായ നവീകരണത്തിന് ഈ തുക മതിയാകില്ലെന്ന് സ്പോർട്സ് കേരള ഫൗണ്ടേഷൻ കണ്ടെത്തിയതിനെത്തുടർന്ന് പദ്ധതി പുനഃക്രമീകരിച്ചു.
- ബജറ്റിലെ നാല് കോടി രൂപ സ്റ്റേഡിയത്തിന് ആവശ്യമായ അനുബന്ധ സ്ഥലവികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.
- പ്രധാന നിർമാണപ്രവർത്തനങ്ങൾ കേന്ദ്ര സർക്കാറിന്റെ 'ഖേലോ
- ഇന്ത്യ' പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.