ട്രാഫിക് പൊലീസ് പിടികൂടിയ വൈദ്യുതി സ്കൂട്ടറുകൾ ഹോസ്ദുർഗ് സ്റ്റേഷൻ വളപ്പിൽ
കാഞ്ഞങ്ങാട്: ലൈസൻസും അനുബന്ധ രേഖകളും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറിൽ വിദ്യാർഥികളുടെ അപകട യാത്രക്കെതിരെ പൊലീസ്. 10ഉം 15ഉം വയസ്സുള്ള കുട്ടികൾ മൂന്നുപേരുമായി ഹെൽമറ്റ് ധരിക്കാതെ യാത്രചെയ്യുന്നത് പതിവായതോടെയാണ് നടപടി തുടങ്ങിയത്. കാഞ്ഞങ്ങാട്ടുനിന്ന് ഹോസ്ദുർഗ് പൊലീസ് 12 ഇലക്ട്രിക് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. അശ്രദ്ധയോടെയും ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്ന വിധവും മറ്റ് വാഹനങ്ങളെ അപകടത്തിൽപെടുത്തുന്ന രീതിയിലും വന്ന സ്കൂട്ടറുകളാണ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ലൈസൻസ് വേണ്ട, രജിസ്ട്രേഷൻ വേണ്ട എന്ന കമ്പനികളുടെ പരസ്യത്തിന്റെ കൂടെ ഹെൽമെറ്റും വേണ്ട സൈഡ് മിററും വേണ്ടെന്ന് കൂട്ടിച്ചേർത്ത് മൂന്ന് പേരെയും കയറ്റി 10 വയസ്സു മുതലുള്ള കുട്ടികൾ ടൗണിലൂടെ തലങ്ങും വിലങ്ങും ഓടിച്ചുപോകുന്നു. ഇത്തരം വാഹനങ്ങൾ അപകടത്തിൽപെടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. സുരേഷ് ബാബുവിന്റെ നിർദേശപ്രകാരം കാഞ്ഞങ്ങാട് ട്രാഫിക്കിൽ ചുമതലയേറ്റ എസ്.ഐ പ്രദീപ്കുമാറും സംഘവും നടപടി തുടങ്ങിയത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ച വാഹനങ്ങൾ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവത്കരണം നടത്തിയാണ് തിരികെ കൊടുക്കുന്നത്.
ഹെൽമറ്റ് ഇല്ലാത്തതിനാൽ ഗുരുതര പരിക്കേൽക്കുമെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തും. ഹെൽമെറ്റ് ധരിച്ച് മാത്രമേ വാഹനം ഓടിക്കാവു എന്ന നിർദേശവും നൽകിയാണ് വിട്ടുകൊടുക്കുന്നത്. കാഞ്ഞങ്ങാട് ടൗണിലും പരിസരങ്ങളിലും ട്രാഫിക് തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും ട്രാഫിക് നിയമലംഘകർക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചുവരികണെന്ന് കാഞ്ഞങ്ങാട് ട്രാഫിക് പൊലീസ് അറിയിച്ചു. കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ മാവുങ്കാൽ റോഡ് ജങ്ഷനിൽ യാത്രക്കാരെ കയറ്റുന്ന ഓട്ടോറിക്ഷകൾക്കെതിരെയും ബസുകൾക്കെതിരെയും നടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയുംചെയ്തു. ട്രാഫിക് തടസ്സമില്ലാതാക്കാൻ നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.