റോഡുപണി ജില്ലി കൂട്ടിയിട്ട നിലയിൽ
പാലക്കുന്ന്: കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ പാലക്കുന്ന് പള്ളത്തിൽ ആറുമാസം മുമ്പ് തകർന്ന കലുങ്കിന്റെ പുനർനിർമാണം പൂർത്തിയായെങ്കിലും യാത്രദുരിതം തുടരുകയാണ്. ഈമാസം മധ്യത്തോടെ അനുബന്ധ റോഡുപണിയും തീർത്ത് യാത്രസൗകര്യം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഒരാഴ്ച മുമ്പ് ഏതാനും ലോഡ് ജില്ലി റോഡുവക്കിൽ കൊണ്ടിട്ടിരുന്നു. എന്നാൽ, റോഡ് പണി ഇതുവരെയും തുടങ്ങാത്തതിനാൽ വാഹനങ്ങളും കാൽനടക്കാരും ഈ വഴി കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്.
സമീപത്തെ കച്ചവടസ്ഥാപന നടത്തിപ്പുകാരും അവിടെ കയറിയിറങ്ങുന്നവരും പൊടിശല്യംമൂലം പൊറുതിമുട്ടുകയാണെന്നാണ് വ്യാപക പരാതി. ആരോഗ്യപ്രശ്നങ്ങൾമൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരും ഏറെയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു. എത്രയും വേഗം പണിതീർത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഗർത്തം രൂപപ്പെട്ടിട്ടും കലുങ്ക് നിർമിക്കാൻ തുടങ്ങിയതുതന്നെ ഏറെ മുറവിളിക്കു ശേഷമായിരുന്നു. ജലവാഹിനി പൈപ്പ് മുറിച്ച് പ്ലഗ് ഇട്ടതിനാൽ രണ്ടാഴ്ചയോളം ഇവിടെ കുടിവെള്ളവും മുടങ്ങിയിരുന്നു. കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചുകിട്ടാനും നാട്ടുകാർക്ക് പ്രതിഷേധിക്കേണ്ടിവന്നതും വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.