കാഞ്ഞങ്ങാട്: പള്ളിക്കര പൂച്ചക്കാട് വൻ കവർച്ച. അരക്കോടി രൂപ വിലവരുന്ന 45 പവനും അരലക്ഷം രൂപയും കവർന്നു. അരയാൽതറയിലെ പ്രവാസി മജീദിന്റെ ഇരുനില വീട്ടിലാണ് കവർച്ച. ഭാര്യ അലീമയും മക്കളും തൊട്ടടുത്ത തറവാട് വീട്ടിൽ പോയ സമയത്താണ് കവർച്ച. അലീമയുടെ ഉമ്മ ഹജ്ജിന് പോകുന്നതുമായി ബന്ധപ്പെട്ട് തറവാടുവീട്ടിൽ പോയതായിരുന്നു. ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ശനിയാഴ്ച വൈകീട്ട് 6.30നും ഞായറാഴ്ച ഉച്ച 12നുമിടയിലാണ് കവർച്ച. അലീമ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. മുൻവശം വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് കവർച്ച നടത്തിയത്. വീട്ടുടമ മജീദ് ഗൾഫിലാണ്. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കാഞ്ഞങ്ങാട്: പൂച്ചക്കാട് അരയാൽതറയിലെ പ്രവാസി മജീദിന്റെ വീട്ടിൽ കവർച്ച നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. അയൽവാസിയുടെ വീട്ടിലെ പിക്ആക്സും പുല്ല് ചെത്താൻ ഉപയോഗിക്കുന്ന പണി ആയുധവുമുപയോഗിച്ചാണ് വീടിന്റെ വാതിൽ കവർച്ചസംഘം തകർത്തത്. അയൽവാസിയുടെ വിറകുപുരയിൽനിന്നാണ് ഇതെടുത്തത്. ഈ ആയുധങ്ങൾ വീടിന് സമീപം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പുലർച്ചെ ഒരുമണിവരെ അയൽവീടുകളിൽ ആളനക്കമുണ്ടായിരുന്നു.
പുലർച്ചെ മൂന്നിന് പുറത്തുപോയ അയൽവാസി റോഡരികിൽ നിഴൽപോലെ കണ്ടിരുന്നു. തോന്നിയതാവുമെന്ന് കരുതി അദ്ദേഹം ശ്രദ്ധിച്ചില്ല. പുലർച്ചെയാണ് കവർച്ച നടന്നതെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. പൊലീസ് നായും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുത്തു. അടച്ചിട്ടിരുന്ന അയൽവാസി ഷിഹാബിന്റെ വീട്ടിലും കവർച്ചശ്രമം നടന്നിട്ടുണ്ട്. വാതിൽ കുത്തിത്തുറക്കാനാണ് ശ്രമമുണ്ടായത്. ബേക്കൽ ഡിവൈ.എസ്.പി എം.പി. ആസാദിന്റെ നേതൃത്വത്തിൽ ഊർജിത അന്വേഷണം നടക്കുന്നു.
കാഞ്ഞങ്ങാട്: അരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച നടന്ന പൂച്ചക്കാട്ടെ പ്രവാസി മജീദിന്റെ വീട്ടിൽനിന്ന് ആറു ലക്ഷത്തിലേറെ രൂപ വിലവരുന്ന ഡയമണ്ട് പതിച്ച ആഭരണങ്ങൾ തിരിച്ചുകിട്ടി. മുക്കുപണ്ടമെന്ന് കരുതി കവർച്ചസംഘം ഉപേക്ഷിച്ചതോ കണ്ണിൽപെടാത്തതോ ആകാമെന്നാണ് പൊലീസ് കരുതുന്നത്.
45 പവൻ ആഭരണവും അരലക്ഷം രൂപയും കവർച്ചചെയ്ത കിടപ്പുമുറിയിലെ അലമാരയിൽതന്നെയായിരുന്നു ഡയമണ്ടും. അലമാരയിൽനിന്ന് കട്ടിലിൽ വാരിവലിച്ചിട്ട തുണികൾക്കൊപ്പമാണ് ഡയമണ്ട് ആഭരണങ്ങൾ കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളെ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.