കാലവർഷത്തിനുമുമ്പ് വെള്ളക്കെട്ടുകൾ തടയണമെന്ന് എം.എൽ.എമാർ

കാസർകോട്: കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് വെള്ളക്കെട്ട് തടയാന്‍ നടപടി സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിയോടും നിര്‍മാണ കരാര്‍ കമ്പനിയോടും എം.എല്‍.എമാര്‍ ജില്ല വികസന സമിതിയിൽ നിര്‍ദേശിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ കുഞ്ചത്തൂര്‍ ബസ് സ്റ്റാൻഡ്, ഹൊസങ്കടി ഷോപ്പിങ് കോംപ്ലക്‌സ്, ഉപ്പള ഗേറ്റ് എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക സാധ്യത വിലയിരുത്തി സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എ.കെ.എം. അഷറഫ് എം.എല്‍.എ നിര്‍മാണക്കമ്പനികളോട് ചോദിച്ചറിഞ്ഞു.

ഈ പ്രദേശങ്ങളിലെ ഡ്രെയിനേജ് പ്രശ്‌നങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ചര്‍ച്ചചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി നിര്‍മാണ കമ്പനികള്‍ അറിയിച്ചു. ദേശീയ പാതയിൽ ആരിക്കാടിയിലെ ടോള്‍ ബൂത്ത് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചതിനാല്‍ അവിടെ നിര്‍മിച്ച ഹമ്പുകളും മറ്റും പൊളിച്ചുമാറ്റണമെന്ന് എ.കെ.എം. അഷ്റഫ് എം.എല്‍.എ പറഞ്ഞു. ഒരു കോടി രൂപ വീതം അനുവദിച്ച ബേരിക്ക, ഹൊസബട്ടു ബീച്ചുകളുടെ നിർമാണ പുരോഗതി എം.എല്‍.എ ചോദിച്ചറിഞ്ഞു.

കെട്ടിടാവശിഷ്ടങ്ങള്‍ ഗ്രൗണ്ടില്‍നിന്ന് നീക്കംചെയ്യണം

വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്വാന്‍ പി. കേളുനായര്‍ സ്മാരകം പണിയാന്‍ പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്ന് നീക്കം ചെയ്യണമെന്ന് അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ പറഞ്ഞു. ഇത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ദേശീയപാത 66 മാവുങ്കാല്‍ മൂലക്കണ്ടം ഡ്രെയിനേജ് സംവിധാനവും സര്‍വിസ് റോഡും അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് എം.എല്‍.എ നിര്‍ദേശം നല്‍കി. ചെമ്മട്ടംവയല്‍ കാലിച്ചാനടുക്കം റോഡ് നിര്‍മാണത്തിനായി അടച്ചിട്ടതിനാല്‍ ഇതുവഴിയുള്ള പാലത്തില്‍ കാല്‍നട പോലും അസാധ്യമായിരിക്കുകയാണെന്ന് എം.എല്‍.എ പറഞ്ഞു. ജൂണ്‍ 20ന് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തൃക്കണ്ണാട്ട് സുരക്ഷ ഒരുക്കണം

തൃക്കണ്ണാട് കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളില്‍ കാലവര്‍ഷത്തിന് മുമ്പ് സുരക്ഷ ഒരുക്കണമെന്ന് കെ. നീലകണ്ഠന്‍ എം.എല്‍.എ പറഞ്ഞു. മുൻ വർഷങ്ങളിലെ കടലാക്രമണത്തിന്റെ രൂക്ഷത പരിഗണിച്ച് ഈ പ്രദേശത്ത് ശാശ്വത പരിഹാരം ആവശ്യമാണെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. കടലാക്രമണം ഉണ്ടായ പ്രദേശത്ത് നടത്തിയ വിദഗ്ധ പരിശോധനയെ തുടര്‍ന്ന് 50 ലക്ഷം രൂപ ലഭിച്ചിരുന്നുവെന്നും അവിടെ ഡബിള്‍ ടമ്പിങ് നടക്കുകയാണെന്നും കരിങ്കല്ലിന്റെ ലഭ്യതക്കുറവ് കാരണം പ്രവൃത്തി താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പറഞ്ഞു. വേഗത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് എം.എല്‍.എ പറഞ്ഞു.

മെഡിക്കല്‍ കോളജില്‍ ലബോറട്ടറി പ്രവൃത്തികള്‍ പുരോഗമിക്കുന്നു

കാസർകോട് മെഡിക്കല്‍ കോളജില്‍ മൊഡ്യൂളര്‍ ലബോറട്ടറി പ്രവൃത്തികള്‍ കെ.ഡി.പി പദ്ധതിയുടെ ഭാഗമായി കെ.എം.എസ്.സി.എല്‍ മുഖേന പുരോഗമിച്ചു വരികയാണ്. പദ്ധതിക്ക് 2.39 കോടി രൂപയുടെ അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷന്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഏകദേശം 1.22 കോടി രൂപയുടെ സപ്ലൈ മൂല്യത്തിനെതിരെ 98.02 ലക്ഷം രൂപ ബില്‍ ചെയ്തിട്ടുണ്ട്. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തടസ്സമുണ്ടാകാതിരിക്കാന്‍ ഘട്ടമായാണ് പ്രവൃത്തികള്‍ നടന്നുവരുന്നത്. ശേഷിക്കുന്ന ഇന്‍സ്റ്റലേഷന്‍, ടെസ്റ്റിങ്, കമീഷനിങ് പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ലബോറട്ടറികള്‍ എത്രയുംവേഗം അക്കാദമിക ഉപയോഗത്തിന് തയാറാക്കാന്‍ കെ.എം.എസ്.സി.എല്‍ നിര്‍വഹണ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കാസര്‍കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ അറിയിച്ചു. ജില്ലയിലെ ഡോക്ടര്‍മാരുടെ ക്ഷാമത്തിന് പരിഹാരം ഉണ്ടാകണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം പറഞ്ഞു.

ജില്ലയില്‍ 150ലധികം ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും ഡോക്ടര്‍മാര്‍ കൂടുതല്‍ ഷിഫ്റ്റുകള്‍ എടുക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും ഡി.എം.ഒ ഡോ. കെ. സന്തോഷ് കുമാര്‍ അറിയിച്ചു. യോഗത്തില്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ.കെ.എം അഷറഫ്, കെ. നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു. പ്ലാനിങ് ഓഫിസര്‍ ടി. രാജേഷ് സ്വാഗതം പറഞ്ഞു. എ.ഡി.എം കെ.വി ശ്രുതി, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   

Tags:    
News Summary - MLAs urge prevention of waterlogging before monsoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.