ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിനായി വിട്ടുനൽകിയ കിനാനൂർ കരിന്തളം തോളേനിയിലെ പാലിയേറ്റിവ് പരിചരണ സമുച്ചയം
കരിന്തളം: ജില്ലയിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ കരിന്തളം പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് വേണ്ടി 1.65 കോടി രൂപ ചെലവിട്ട് നിർമിച്ച പാലിയേറ്റിവ് പരിചരണ സമുച്ചയം ഇനിയും കിടപ്പ് രോഗികൾക്ക് വിട്ടുകിട്ടിയിട്ടില്ല. കഷ്ടിച്ച് ഒരുവർഷത്തേക്ക് എന്ന നിലയിൽ കോളജ് പ്രവർത്തനം ആരംഭിച്ചിട്ട് വർഷം ഒമ്പത് കഴിഞ്ഞു.
കരിന്തളം ആർട്സ് ആൻഡ് സയൻസ് കോളജിന് വേണ്ടിയാണ്, 2017ൽ താൽക്കാലികമായി കെട്ടിടം അധികൃതർ വിട്ടുനൽകിയത്. കരിന്തളം പാലിയേറ്റിവ് കെയർ സൊസൈറ്റി കിനാനൂർ- കരിന്തളം ഗ്രാമപഞ്ചായത്തിന് കൈമാറിയ അരയേക്കർ ഭൂമിയിലാണ് എൻഡോസൾഫാൻ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി 8995 ചതുരശ്ര അടി വിസ്തൃതിയിൽ സൗകര്യപ്രദമായ കെട്ടിടം പണിതത്.
കൊല്ലമ്പാടി- കാലിച്ചാമരം പാതയോരത്ത് തോളേനിയിലാണിത്. പൂർണമായും ജനങ്ങളിൽനിന്നും പിരിവെടുത്ത് വാങ്ങിയ 94 സെന്റ് ഭൂമിയിൽനിന്നാണ് അര ഏക്കർ സ്ഥലം കെട്ടിടം പണിയുന്നതിനായി പഞ്ചായത്തിന് കൈമാറിയത്. ഫണ്ടനുവദിക്കുമ്പോൾ തന്നെ, പാലിയേറ്റിവ് പരിചരണ പ്രവർത്തനങ്ങൾക്കുള്ള കെട്ടിടം നിർമിക്കുന്നതിനാണെന്ന് നബാർഡ് ധാരണാപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
ജില്ലയിൽ പാലിയേറ്റിവ് പരിചരണത്തിന് കേന്ദ്രം നിർമിക്കണമെന്ന ദേശീയ മനുഷ്യാവകാശ കമീഷൻ നിർദേശ പ്രകാരം പണിത സമുച്ചയത്തിൽ 16 കിടക്കകളിടാനുള്ള ഐ.പി സൗകര്യം, വിശാലമായ ഒ.പി സൗകര്യം, അനേകം മുറികൾ എന്നിവയുണ്ട്. ഇതിനു പുറമെ പാലിയേറ്റിവ് കെയർ ട്രെയ്നിങ്, പുനരധിവാസ തൊഴിൽ പരിശീലനം എന്നിവ നടത്താനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
കെട്ടിടം രോഗികൾക്ക് തുറന്നു കിട്ടിയിരുന്നെങ്കിൽ ജില്ലയിലെ പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ ഏകോപന കേന്ദ്രമാക്കി ഇതിനെ മാറ്റാൻ കഴിയുമായിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ് എന്നിവയുമായി സഹകരിച്ച് വിവിധ പദ്ധതികളാണ് കരിന്തളം സൊസൈറ്റി നടപ്പാക്കിവരുന്നത്. ദീർഘകാല പരിചരണം ആവശ്യമായ ആയിരക്കണക്കിന് രോഗികളുടെ ആശാകേന്ദ്രമാണ് കോളജിന് കൈമാറുന്നതിലൂടെ ഇല്ലാതായത്. ‘താൽക്കാലികമായ’ കൈമാറ്റം തിരിച്ചുകിട്ടാനുള്ള കാത്തിരിപ്പ് പത്താണ്ടിലേക്ക് കടക്കുകയാണ്.
2017ൽ കെട്ടിടം പൂർത്തീകരിച്ചിട്ട് രോഗികൾക്ക് പ്രയോജനപ്പെടാത്തതുസംബന്ധിച്ച് സൊസൈറ്റിയിൽ നടന്ന ചർച്ചകളെ തുടർന്ന് പി. കരുണാകരൻ എം.പിയെ സമീപിച്ചപ്പോഴാണ് ‘താൽക്കാലികമായി’ കോളജിന് കൈമാറാൻ തീരുമാനിച്ച വിവരം സൊസൈറ്റി ഭാരവാഹികൾപോലും അറിയുന്നത്.
കരിന്തളം പഞ്ചായത്ത് വായനശാലയോട് ചേർന്നുള്ള സൗകര്യത്തിലാണ് ഇപ്പോൾ സൊസൈറ്റി പ്രവർത്തിക്കുന്നത്. സൗജന്യ ഒ.പിയും മരുന്നുവിതരണവും പരിചരണ, തൊഴിൽ പരിശീലന പരിപാടികളും ഇവിടെയാണ് നടന്നുവരുന്നത്. അസൗകര്യങ്ങൾ ഉടനെ മാറുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കോളജിന് കൈമാറിയുള്ള തീരുമാനം ഉണ്ടായത്. കരിന്തളം പാലിയേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയിൽ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് വ്യവസ്ഥാപിത രൂപം കൈവന്നത്.
പുതിയ സർക്കാർ അധികാരമേറ്റതോടെ, കോളജിന് മറ്റൊരു കെട്ടിടം കണ്ടെത്തി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് തിരികെ ലഭിക്കുമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷ. കോളജ് കെട്ടിടം പണിയാൻ 10 കോടി അനുവദിച്ചെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.