തെരുവുനായ് ആക്രമണം: തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥക്കെതിരെ പ്രതിഷേധം
കാസർകോട്: നാടുനീളെ തെരുവുനായ് ആക്രമണം. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനക്കമില്ല. ജനങ്ങളുടെ സുരക്ഷാ വിഷയത്തിൽ പോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നടപടി സ്വീകരിക്കാൻ മടിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്ന വരുന്നത്. കോടതി ഉത്തരവ് ലംഘിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഭരണസമിതിയും കോടതിയലക്ഷ്യ നടപടി നേരിടണമെന്ന് പോലും ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് മൊഗ്രാൽപുത്തൂരിലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ജനപ്രതിനിധികൾ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയാണ് പഞ്ചായത്ത് പരിധിയിലുള്ളതെന്നും ഭരണസമിതി നോക്കുകുത്തിയാണെന്നും ബി.ജെ.പി അംഗങ്ങൾ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസമാണ് വലിയപറമ്പിൽ രണ്ടിടങ്ങളിൽ കുട്ടികൾ തെരുവുനായ് ആക്രമണം നേരിട്ടത്. ഏഴും ഒമ്പതും 11ഉം വയസ്സുള്ള കുട്ടികളെയാണ് തെരുവുനായ്ക്കൂട്ടം കടിച്ചുകീറിയത്. എല്ലാവരും വിവിധ ആശുപത്രികളിൽ ചികിത്സയിലുമാണ്. ഉപ്പള ബന്ദിയോട് അടുക്കയിൽ തെരുവുനായ് ആക്രമണത്തിൽ മദ്റസ വിദ്യാർഥിക്കാണ് കടിയേറ്റത്.
പരവനടുക്കത്തും നായ്ശല്യം രൂക്ഷമാണ്. ബദിയടുക്കയിൽ തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടമാണ്. സമാനമായ ആക്രമണങ്ങൾ വിവിധ പ്രദേശങ്ങളിൽ നിന്ന് ദിവസേനയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അപകടകാരികളായ തെരുവുനായ്ക്കളെ കണ്ടെത്തി കൊല്ലുന്നതിനും നിയന്ത്രിക്കുന്നതിനും, വന്ധ്യംകരണം നടത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമു ണ്ടെങ്കിലും പല സ്ഥലങ്ങളിലും നടപടികൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി. നായ്ക്കളെ നിയന്ത്രിക്കാൻ നിയമപരമായ വ്യവസ്ഥകളും, സർക്കാർ മാർഗ നിർദേശങ്ങളും നിലവിലുണ്ടെങ്കിലും അവ പ്രായോഗിക തലത്തിൽ നടപ്പാക്കുന്നതിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രധാന വീഴ്ച സംഭവിക്കുന്നത്. ഒരു പ്രദേശത്ത് നിരന്തരം ശല്യമാകുന്ന, വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന നായ്ക്കൂട്ടങ്ങളെ കുറിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പരാതി ലഭിച്ചാലും തുടർനടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
കാസർകോട് ജില്ലയിൽ സർക്കാർ ആശുപത്രികളടക്കം എല്ലാ ഓഫിസുകളിലും നായ ശല്യം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്. ബസ് സ്റ്റാൻഡുകളിൽ നായക്ക് ബിസ്കറ്റും ഭക്ഷണവും നൽകി സംരക്ഷിക്കുന്നവരുമുണ്ട്.
ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഏറെ ആശ്രയിക്കുന്ന വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, പൊലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽനിന്ന് നായശല്യം ഒഴിവാക്കാൻ അധികൃതർ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.