കാലപ്പഴക്കത്തെ തുടർന്ന് ഒഴിവാക്കിയ കുമ്പള സി.എച്ച്.സിയുടെ കെട്ടിടം
കാസർകോട്: അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന കുമ്പള സി.എച്ച്.സിക്ക് ഒടുവിൽ ആശ്വാസവാർത്തയെത്തി. ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് സർക്കാർ അനുമതി നൽകി. ചോർന്നൊലിച്ചിരുന്ന ഓടുമേഞ്ഞ കെട്ടിടം ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് അധികൃതർ ഒഴിവാക്കിയതോടെ അടിസ്ഥാന സൗകര്യമില്ലാതെ രോഗികളും ആശുപത്രി ജീവനക്കാരും ഏറെ പ്രയാസത്തിലായിരുന്നു. ഇതിന് പരിഹാരമായാണ് കഴിഞ്ഞദിവസം എ.കെ.എം. അഷ്റഫ് എം.എൽ.എയിൽനിന്ന് ആശ്വാസവാർത്ത എത്തിയത്.
സർക്കാറിന്റെ 15ാം ധനകാര്യ കമീഷൻ ഗ്രാൻഡ് ഉപയോഗിച്ച് കുമ്പള ഗവ. ആശുപത്രിക്ക് 4.36 കോടി രൂപയുടെ കെട്ടിടം നിർമിക്കുന്നതിന് അനുമതി ലഭിച്ചതായും ആദ്യഗഡുവായി 1.09 കോടി അനുവദിച്ചതായും ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവൃത്തി തുടക്കം കുറിക്കുമെന്നും എം.എൽ.എ അറിയിച്ചു. അപകടാവസ്ഥയിലുള്ളതും ഉപയോഗശൂന്യമായതുമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നതാണ്. എന്നാൽ, ഇതിന് തുടർനടപടിയുണ്ടായില്ല. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീട്ടുടമ മരിച്ച സാഹചര്യത്തിലായിരുന്നു സർക്കാറിന്റെ ഈ പ്രഖ്യാപനം. ഇതേത്തുടർന്ന് കുമ്പള സി.എച്ച്.സിയിലെ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽനിന്ന് പരിശോധനയും ഫാർമസിയും മറ്റുള്ള കെട്ടിടങ്ങളിലേക്ക് മാറ്റിയിരുന്നു.
ഗുരുതര ബലക്ഷയം കണ്ടെത്തിയ കെട്ടിടമായിരുന്നു കുമ്പളയിലേത്. കുമ്പളയിലെ സി.എച്ച്.സി കെട്ടിടത്തിന് 65 വർഷത്തെ പഴക്കമുണ്ട്. ആശുപത്രിക്ക് പുതിയ കെട്ടിടത്തിനായുള്ള ഫണ്ട് അനുവദിക്കണമെന്ന് വർഷങ്ങളായി നാട്ടുകാരും സന്നദ്ധസംഘടനകളും ആവശ്യപ്പെട്ടതാണ്. ഇതിനായി നിരവധി സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു. തീരദേശമേഖലയിലുള്ളവരാണ് ഈ ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നത്. കെട്ടിടനിർമാണം സർക്കാറിന്റെ പരിഗണനയിലാണെന്ന് പറയുമ്പോഴും കാലതാമസം നേരിടുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധമുണ്ടായിരുന്നു. കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് കുമ്പള സി.എച്ച്.സി പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.