കാഞ്ഞങ്ങാട്: യാത്ര അവസാനിച്ചാലും ഇവരുടെ സൗഹൃദയാത്ര തുടരുന്നു. കാസർകോട് മുതൽ കണ്ണൂർവരെ രാവിലെ ഏറനാട് എക്സ്പ്രസിന് യാത്ര ചെയ്യുന്നവരുടെ മുറിയാത്ത കൂട്ടായ്മയാണ് ശ്രദ്ധേയമാകുന്നത്. കണ്ണൂർ നഗരത്തിലെ വിവിധ ഓഫിസുകളിലും പണിശാലകളിലും ജോലി ചെയ്തുവരുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും തൊഴിലാളികളുടെയും കൂട്ടായ്മയിൽ പലരും തീവണ്ടിയാത്രകൾ അവസാനിപ്പിച്ച് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചുവെങ്കിലുംആ സ്നേഹസൗഹൃദം കണ്ണിപൊട്ടാതെ തുടരുകയാണ്.
രാവിലെ ഒരേ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്തവർ ആ സൗഹൃദ കമ്പാർട്ടുമെന്റ് ഇപ്പോഴും കൈയ്യൊഴിഞ്ഞിട്ടില്ല. കവിത, നാടകം, കഥ, രാഷ്ട്രീയം എന്നീ ചർച്ചകൾകൊണ്ട് സർഗാത്മകമാകുന്ന ഒരുമണിക്കൂർ യാത്രയിലൂടെ സുദൃഡമായ ബന്ധമാണത്. പലരും ജോലിയിൽ നിന്ന് വിരമിച്ചിട്ടും യാത്രയയപ്പിലും അനുമോദനത്തിലും കാരുണ്യ പ്രവർത്തനങ്ങളിലും കുടുംബ ചടങ്ങുകളിലും ഇവർ ഒത്തുചേരുന്നു. ഈ കൂട്ടായ്മയുടെ ഭാഗമായിരുന്ന, ആകാശവാണി നാടകങ്ങളിൽ വിസ്മയങ്ങൾ തീർത്ത് പലതവണ ദേശീയ അവാർഡ് കരസ്ഥമാക്കിയ പ്രമുഖ റേഡിയോ നാടകകൃത്തും സംവിധായകനും കഥാകൃത്തുമായ ആകാശവാണി പ്രോഗ്രാം മേധാവി കെ.വി. ശരത്ചന്ദ്രന് യാത്രയയപ്പ് നൽകിയതാണ് കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയമാക്കിയത്. പ്രശസ്ത കവിയും റിട്ട. സീനിയർ ജിയോളജിസ്റ്റുമായ ദിവാകരൻ വിഷ്ണുമംഗലം, റിട്ട. ഡിവൈ.എസ്.പി എം.എ. മാത്യു, ജില്ല ക്രൈംബ്രാഞ്ച് മേധാവി ടി. മധുസൂദനൻ, റിട്ട. എസ്.ഐ വി. കുഞ്ഞമ്പു, കണ്ണൂർ ജില്ല ജിയോളജിസ്റ്റ് കെ.ആർ. ജഗദീഷ്, ഭൂജല വകുപ്പ് തിരുവനന്തപുരം ജൂനിയർ സൂപ്രണ്ട് പി.ആർ. മനോജ്, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. പ്രജിത് കുമാർ, കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. പ്രജിത്, പയ്യന്നൂർ കോടതി ക്ലർക്ക് വി.വി. മുരളീധരൻ, പ്രിസൺ വകുപ്പ് കോഴിക്കോട് മേഖല വെൽഫയർ ഓഫിസർ കെ. ശിവപ്രസാദ്, ഗവ. പ്രസ് ഫോറം സ്റ്റോർ സീനിയർ ക്ലർക്ക് പി.കെ. ജയകുമാർ, ഗവ. പ്രസ് കാസർകോട് ഫോറം സ്റ്റോർ സീനിയർ ക്ലർക്ക് എ.നന്ദൻരാജ്, രാമന്തളി സർവിസ് സഹകരണ ബാങ്ക് അപ്രൈസർ കെ. ബാലകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ രവീന്ദ്രൻ രാവണേശ്വരം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.