കാഞ്ഞങ്ങാട്: ജില്ലയിൽ മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ ചുമതല പൊലിസ് ഇൻസ്പെക്ടർമാർക്ക് (ഐ.പി). ബാക്കിയുള്ള സ്റ്റേഷനുകളിൽ ഭരണം എസ്.ഐമാർക്ക്. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പുറത്തുവന്നു. കാഞ്ഞങ്ങാട്, കാസർകോട്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളുടെ ചുമതലയാണ് ഐ.പിമാർക്ക്. രാജപുരം, അമ്പലത്തറ, ബേഡകം, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, ചീമേനി, ചന്തേര, നീലേശ്വരം, ബേക്കൽ, മേൽപറമ്പ, കുമ്പള, ബദിയഡുക്ക, ആദൂർ, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്കാണ്.
രണ്ട് സ്റ്റേഷനുകൾക്കായി ഒരു ഐ.പിമാർ ഉണ്ടാവും. ഇവർക്ക് പ്രത്യേകം സർക്കിൾ ഓഫിസുകൾ സജ്ജീകരിക്കും. സ്റ്റേഷൻ ചുമതല കൈമാറുന്നതിന്റെ ഭാഗമായി പ്രിൻസിപ്പൽ എസ്.ഐമാർക്ക് പ്രത്യേകം ക്ലാസ് നൽകി കഴിഞ്ഞു. അടുത്ത ദിവസം തന്നെ നിയമനമുണ്ടാവും. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായെത്തിയ ഇൻസ്പെക്ടർമാർക്ക് ഇനിയും ജില്ല വിടാനായിട്ടില്ല. ഇവർ സ്ഥലം മാറ്റ ഉത്തരവ് കാത്തുകഴിയുകയാണ്. ഡിവൈ.എസ്.പിമാരെ മാറ്റി നിയമിച്ചെങ്കിലും ഇൻസ്പെക്ടർമാരുടെ സ്ഥലം മാറ്റം വൈകുകയാണ്. ആഗസ്റ്റ് 15നകം പൊലീസിൽ പുതിയ സംവിധാനം നിലവിൽ വരുമെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചത്.
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന ബേക്കൽ, ചന്തേര പൊലീസ് സ്റ്റേഷനുകളുടെ ചുമതകൾ കൂടി ഐ.പിമാർക്ക് നൽകേണ്ടതായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഐ.പിമാർ അന്വേഷിക്കേണ്ട ഗൗരവ സ്വഭാവത്തിലുള്ള കേസുകൾ പതിവായി ബേക്കൽ, ചന്തേര പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കാര്യവും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. എം.ഡി.എം.എ കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകൾ കൂടിയാണ് രണ്ടും. പുതിയ ഐ.പി ഓഫിസുകൾ ആരംഭിക്കുന്നതിന്റെ സ്ഥലവും നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.