പൈവളികെ നൂത്തലയിലെ തടങ്കൽ വീട്. (ഫയൽ ചിത്രം)
''കൊല്ലപ്പെടുന്നത് കാരിയർമാരും പിടിക്കപ്പെടുകയാണെങ്കിൽ അത് ക്വട്ടേഷൻ സംഘങ്ങളുമായതിനാൽ മുതലാളിമാർ എപ്പോഴും സുരക്ഷിതമാണെന്നതാണ് ഈ കച്ചവടത്തിന്റെ ഗുണം'', നേരും നെറിയും പ്രതീക്ഷിച്ച് കാരിയർ പണിക്ക് ഇറങ്ങുക എന്നൊക്കെ പറയുന്നതിലും വലിയ തമാശ വേറെയില്ല.
'എനിക്ക് കിട്ടിയ ബാഗ് ഞാൻ പൊളിക്കാതെ അവരെ ഏൽപിച്ചതാണ്', 'അവർ ചതിച്ചതാണ്', 'കൊള്ളയടിക്കപ്പെട്ടതാണ്...' ഇങ്ങനെ ഒരുപാട് കാര്യങ്ങളാണ് കുടുങ്ങിയാൽ കാരിയർമാർ സ്ഥിരമായി പറയുക. പറയുന്നത് ശരിയാവാം. പക്ഷേ, ഇത്തരം ശരികൾക്കൊന്നും ഒരു വിലയുമില്ലാത്ത വലിയ കളിയാണിത്. ഏൽപിച്ച ഉരുപ്പടി ലക്ഷ്യസ്ഥാനത്ത് കിട്ടിയിരിക്കണമെന്നേ ഈ ഇടപാടിൽ വേണ്ട ഒരേയൊരു നിബന്ധന.
വിമാനത്താവളത്തിലോ ചെക്ക്പോസ്റ്റുകളിലോ പിടിക്കപ്പെട്ടാൽ മാത്രമാണ് കാരിയർക്ക് വലിയ പ്രശ്നങ്ങളില്ലാത്തത്. ഇങ്ങനെ പിടിക്കപ്പെടുന്നതിൽ നിശ്ചിത നികുതിയടച്ച് പലപ്പോഴും സ്വർണം തിരിച്ചുവാങ്ങാൻ കഴിയാറുമുണ്ട്.
ഇത്തരം പിടികൂടലുകളിൽ ഒഴികെ 'സാധനം' നഷ്ടപ്പെട്ടാൽ കാരിയർ മുക്കിയെന്ന് കണക്കാക്കി നൽകുന്ന മിനിമം ശിക്ഷയാണ് ജീവനെടുക്കൽ. മറ്റ് കാരിയർമാർക്ക് ഒരുപാഠം കൂടി ലക്ഷ്യമിട്ടാണ് ഓരോ വധശിക്ഷയും വിധിക്കുന്നത്. ഇല്ലെങ്കിൽ ജീവച്ഛവമാക്കി സ്വത്തെല്ലാം ഒപ്പിട്ടുവാങ്ങും.
ഗൾഫിൽനിന്ന് നാട്ടിലേക്ക് കൊടുത്തയക്കുന്ന സ്വർണം നഷ്ടപ്പെടാനുള്ള സാധ്യതകൾ പലവിധമാണ്. സ്വീകരിക്കേണ്ടയാൾക്ക് നൽകാതെ കാരിയർ മുക്കുന്നതാണ് ഒന്ന്. സ്വർണം സ്വീകരിക്കാൻ കാത്തുനിൽക്കുന്ന സംഘത്തിന്റെ ചതിയാണ് മറ്റൊന്ന്.
ആരാണ് കൊണ്ടുവരുന്നത് എന്നറിയുന്നതിനാൽ സ്വീകരിക്കേണ്ടയാൾ തന്നെ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ച് സ്വർണം തട്ടിയെടുക്കും. ക്വട്ടേഷനു ചെലവായ തുക മാറ്റിനിർത്തിയാലും മുഴുവൻ സ്വർണവും അയാൾക്ക് ചുളുവിൽ ലഭിക്കും. സാധനമില്ലാത്ത ബാഗ് കൊടുത്തുവിട്ട് കുറ്റം മുഴുവൻ കാരിയറുടെ തലയിലിട്ടുള്ള ചതിയാണ് മൂന്നാമത്. ഇങ്ങനെ ഏറെ ആഴമുള്ളതാണ് കള്ളക്കടത്തിലെ ചതിക്കുഴികൾ.
പൈശാചികവും അതിക്രൂരവുമാണ് ക്വട്ടേഷൻ സംഘത്തിന്റെ മർദന മുറകളെന്നത് ഇന്ന് അങ്ങാടിപ്പാട്ടാണ്. പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലും. കെട്ടിത്തൂക്കിയുള്ള മർദനം നിർബന്ധമാണ്. നഖം പറിച്ചെടുക്കുക, ഷോക്കേൽപിക്കുക, ബ്ലേഡ് കൊണ്ട് മുറിപ്പെടുത്തുക, മുറിവേറ്റ ഭാഗത്ത് മുളകുപൊടി വിതറുക, കുടിക്കാൻ മൂത്രം നൽകുക, രഹസ്യഭാഗങ്ങളിൽ മുളകുപൊടി വിതറുക തുടങ്ങി കേട്ടാലറക്കുന്ന കൊടിയ പീഡനങ്ങൾ.
ആയിരം തവണയെങ്കിലും മർദനമേറ്റാണ് ഓരോ മരണവുമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കത്തിൽ, ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലത്തിലൂടെയാണ് കാരിയർമാരുടെ തൊഴിൽ. പൈവളികെ നൂത്തലയിലെ ഇരുനില വീട്ടിൽ മാത്രം ഒട്ടേറെ പേരുടെ ജീവിതമാണ് അടിച്ചുകലക്കിയതെന്നാണ് പുറത്തുവന്ന വിവരങ്ങൾ.
വിജനമായ ഭാഗത്തെ ഒറ്റപ്പെട്ട വീട്ടിലെ മർദനങ്ങൾക്കുശേഷമാണ് ബോളംകള ഗ്രൗണ്ടിനോട് ചേർന്നുള്ള കാട്ടിലേക്ക് ഗരുഡൻ തൂക്കത്തിനായി മാറ്റുന്നത്. ഈ വീട്ടിലേക്കോ ഗ്രൗണ്ടിനോട് ചേർന്ന കാട്ടിലേക്കോ ഒരാളുടെയും നോട്ടമെത്താത്തതാണ് ആശ്ചര്യകരം.
ഒരു കിലോ സ്വർണം കടത്തിയാൽ അഞ്ചുമുതൽ ആറു ലക്ഷംവരെയാണ് നികുതിയിനത്തിൽ കടത്തുകാർക്ക് ലഭിക്കുന്ന ലാഭം. കാരിയർക്ക് വിമാനടിക്കറ്റ് സൗജന്യം. 30,000മുതൽ 50000 രൂപ വരെ കൂലിയായി വേറെയും. വലിയ മിടുക്കനാണെങ്കിൽ അരലക്ഷം കടക്കും കൂലി. എങ്ങനെ പോയാലും ഒരു ലക്ഷത്തിനു താഴെയാണ് ഒരു കിലോ സ്വർണം നാട്ടിലെത്തിക്കാനുള്ള ചെലവ്.
നാട്ടിലേതിനേക്കാൾ അൽപം വില കുറവാണ് ഗൾഫിൽ. നാട്ടിലെത്തിക്കുന്ന സ്വർണം മുംബൈ, കോയമ്പത്തൂർ, ചത്തിസ്ഗഢ് തുടങ്ങിയിടത്തേക്ക് വീണ്ടും കടത്തുന്നതാണ് ഏറെ ലാഭകരം. കേരളത്തേക്കാൾ കൂടുതൽ വില അവിടെനിന്നു കിട്ടുമെന്നതാണ് കാരണം. സ്വർണക്കടത്തുകാർക്കിടയിൽ 'ഷട്ടിൽ' എന്നാണ് ഈ ഇടപാടിനുള്ള വിളിപ്പേര്.
സ്വർണമെല്ലാം ഏതോ ഒരു മുതലാളിയുടേത് മാത്രമാണെന്നും കരുതാൻ പറ്റില്ല. ഗൽഫിലും നാട്ടിലുമായി കുറേ പേർ ചേർന്ന് നടത്തുന്ന കച്ചവടം കൂടിയാണ് സ്വർണക്കടത്ത്. ഉള്ളതെല്ലാം വിറ്റുപെറുക്കി 'ബിസിനസ്' തുടങ്ങിയവരും കുറവല്ല. ആഡംബര ജീവിതം ലക്ഷ്യമിട്ടാണ് എല്ലാം.
കാരിയർമാരായി അനേകം പേർ തയാറാണ് എന്നതാണ് ഇവർക്ക് ഏക സൗകര്യം. വഞ്ചന നടത്തുന്നവരെ കൈകാര്യം ചെയ്യാൻ ഗുണ്ടകളുമായും അടുത്ത ബന്ധമുണ്ടാകും.
കൊല്ലപ്പെടുന്നത് കാരിയർമാരും പിടിക്കപ്പെടുകയാണെങ്കിൽ അത് ക്വട്ടേഷൻ സംഘങ്ങളുമായതിനാൽ മുതലാളിമാർ എപ്പോഴും സുരക്ഷിതരാണ്. സ്വർണക്കടത്തുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നതാണ് ഡോളർ കടത്ത്. പെർമനന്റ് വിസയുള്ള ഒരാൾക്ക് 5000 ഡോളർ വരെ കൈവശം വെക്കാം.
ഇതിലധികമുണ്ടെങ്കിൽ പിഴയടച്ച് രക്ഷപ്പെടാം. വലിയ മൂല്യമുള്ളതിനാൽ ഡോളർ ഇടപാട് ഏറെ സൗകര്യമാണ്. ഈ ഡോളർ കൈമാറ്റമാണ് സ്വർണമായി വീണ്ടും നാട്ടിലെത്തുന്നത്. കൂടുതൽ തുക നൽകിയാണ് ഡോളർ ശേഖരിക്കുന്നത്.
സ്വർണത്തെ അപേക്ഷിച്ച് കടത്താൻ വലിയ പ്രയാസങ്ങളില്ലാത്തതിനാൽ കാരിയർമാർക്ക് ടെൻഷനും കുറവ്. ടിക്കറ്റ് എടുക്കാൻ എത്തുന്നവർക്ക് രണ്ടായിരം രൂപ കുറച്ച് 5000 ഡോളർ നൽകുന്ന ട്രാവൽസുകാരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.