ഇളമ്പച്ചിയിൽ കിണറ്റിൽനിന്ന് കണ്ടെത്തിയ വസ്തുക്കൾ
തൃക്കരിപ്പൂർ: കിണർ പുനർനിർമിക്കുന്നതിനിടെ പെട്ടിയിൽ അടക്കംചെയ്ത നിലയിൽ പുരാതന രൂപങ്ങളും തകിടുകളും കണ്ടെത്തി. ഇളമ്പച്ചി തെക്കുമ്പാട് വടക്കേ വീട് തറവാട്ടിലെ കിണറിന്റെ നെല്ലിപ്പലകക്ക് അടിയിലാണ് വസ്തുക്കൾ കാണപ്പെട്ടത്. പുതിയ കിണർ കുഴിക്കുന്നതിനിടെ കണ്ടെത്തിയ പഴയൊരു കിണറിന്റെ അടിഭാഗത്തെ നെല്ലിപ്പലകയിൽ ഉറപ്പിച്ച ചെറിയ ലോഹപ്പെട്ടിയിലാണ് ഇവ ഉണ്ടായിരുന്നത്. ജോലിക്കാർ കിണറ്റിൽനിന്നും പുറത്തെടുത്ത് മാറ്റിയ നെല്ലിപ്പലകയുടെ അവശിഷ്ടങ്ങൾ പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് ഈ അപൂർവ പെട്ടി ശ്രദ്ധയിൽപെട്ടത്. പെട്ടിക്കുള്ളിൽ ധ്യാനനിരതനായ ആൾരൂപം, ആമയുടെ ആകൃതിയിലുള്ള രണ്ട് രൂപങ്ങൾ, ഒരു നേർത്ത സ്വർണത്തകിട് എന്നിവയാണുണ്ടായിരുന്നത്. കണ്ടെടുത്ത വസ്തുക്കൾ ഏതാണ്ട് 200 വർഷത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് കരുതുന്നത്. പഴയകാലത്ത് തറവാട്ടിലെ കാരണവന്മാർ ആരെങ്കിലും പ്രത്യേക താന്ത്രിക-ആചാരപരമായ ഉദ്ദേശ്യത്തോടെ കിണറിന്റെ അടിത്തറയിൽ സ്ഥാപിച്ചതാകാം ഇതെന്നാണ് അനുമാനം.
പണ്ടുകാലത്ത് പ്രധാന നിർമിതികൾ ആരംഭിക്കുന്നതിനു മുന്നോടിയായി അതിന്റെ അടിത്തറയിൽ സ്വർണവും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും നിക്ഷേപിക്കുന്ന രീതി ഉണ്ടായിരുന്നു. ഇപ്പോൾ ലഭിച്ച രൂപങ്ങൾ അത്തരത്തിലുള്ളതാണോ അതോ മറ്റെന്തെങ്കിലും പ്രത്യേക പ്രാധാന്യമുള്ളതാണോ എന്ന് വ്യക്തമല്ല. ഈ വസ്തുക്കൾ തറവാട്ടിൽതന്നെ സുരക്ഷിതമായി സൂക്ഷിച്ചുവെക്കാനാണ് തറവാട്ടംഗങ്ങളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.