കാസർകോട്: അനധികൃത മത്സ്യബന്ധനം നടത്തിയ നാലു ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് ഒമ്പതു ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പ്-മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി അഴിത്തല പടിഞ്ഞാറുഭാഗം തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ പെയർ ട്രോളിങ്, രാത്രികാല ട്രോളിങ്, കരവലി എന്നിവ നടത്തിയതിന് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കോഴിക്കോടുനിന്നുള്ള ഗ്രാൻഡ്, ഉമറുൽ ഫാറൂക്ക്, കണ്ണൂരിൽനിന്നുള്ള സീ ഫ്ലവർ, കർണാടകയിൽനിന്നുള്ള സുരക്ഷ എന്നീ ബോട്ടുടമകൾക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികൾക്കുശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് പിഴവിധിച്ചത്.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്. മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിലെ ശരത്കുമാർ, അർജുൻ, തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സുനീഷ്, ബേക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി ഒ സജിത്ത്, കുമ്പള കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ ഗിരീഷ്, സീ റെസ്ക്യൂ ഗാർഡ്മാരായ അജീഷ് കുമാർ, ശിവകുമാർ, സേതുമാധവൻ, മനു, സ്രാങ്ക് മുഹമ്മദ് ഇക്ബാൽ, ഡ്രൈവർ അഷ്റഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
എന്താണ് പെയർ ട്രോളിങ്?
കാസർകോട്: രണ്ട് ബോട്ടുകൾ ചേർന്ന് ട്രോൾവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനെയാണ് ബുൾ ട്രോളിങ് അഥവാ പെയർ ട്രോളിങ് എന്ന് പറയുന്നത്. കേരളസർക്കാറും കേന്ദ്രസർക്കാറും നിരോധിച്ച മത്സ്യബന്ധന രീതിയാണിത്. നിരോധിച്ചിട്ടുള്ള വല നിർമിക്കുന്നതും കൈവശവെക്കുന്നതും ഗതാഗതം ചെയ്യുന്നതും കുറ്റകരമാണ്. നിയമലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അസി. ഡയറക്ടർ തസ്നീമ ബീഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.