നീലേശ്വരം: നീലേശ്വരം ഹൈവേയിലെ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവും മുന്‍ മടിക്കൈ മണ്ഡലം സെക്രട്ടറിയുമായ ബങ്കളം കുരുടിലെ സുമിത്രനെയാണ് (48) പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രണ്ട് കോടതിയില്‍ ഹാജരാക്കിയ സുമിത്രനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പെണ്‍വാണിഭസംഘത്തെ പിടികൂടിയ ലോഡ്ജിൽ മുറി ബുക്ക് ചെയ്തത് സുമിത്രനായിരുന്നു. ഇദ്ദേഹത്തിന്‍റെ ആധാര്‍കാര്‍ഡാണ് റൂം ബുക്ക് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയായി നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ച കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ലോഡ്ജിൽ നടത്തിയ പരിശോധനയില്‍ മാവുങ്കാല്‍ ആനന്ദാശ്രമത്തെ വി.എം. പ്രഭാകരന്‍ (55), ബല്ലാകടപ്പുറത്തെ എസ്. രതി (47), ചന്തേര മാച്ചിക്കാട്ടെ ജിത്തു എന്ന ശശി (22) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ റൂമില്‍നിന്നും 9000 രൂപയും പിടിച്ചെടുത്തിരുന്നു. ബംഗാളി സ്വദേശിനിയായ യുവതിയെയാണ് പെണ്‍വാണിഭത്തിനായി ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.