ഡെപ്യൂട്ടി കലക്ടർക്കെതിരെ നടപടി: ക്വാറി മാഫിയ- ഉദ്യോഗസ്ഥ ബന്ധത്തിന്‍റെ തെളിവ്

കാസർകോട്: ക്വാറി ഉടമകളിൽനിന്നും പണംപിരിച്ചുവെന്ന ആരോപണത്തെ തുടർന്ന് ഡെപ്യൂട്ടി കലക്ടർ സസ്പെൻഷനിലായ നടപടി ജില്ലയിലെ ഉദ്യോഗസ്ഥ -ക്വാറി മാഫിയ ബന്ധത്തിന്‍റെ തെളിവ്. എൻഡോസൾഫാൻ സ്പെഷൽ സെൽ ഡെപ്യൂട്ടി കലക്ടർ എസ്.എ. സജീദിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. നെട്ടണിഗെ, നാട്ടക്കൽ ഭാഗത്ത് പ്രവർത്തിക്കുന്ന ക്വാറി ഉടമകളിൽ നിന്നും, 'ഡെപ്യൂട്ടി കലക്ടർ' ബോർഡുവെച്ച് വാഹനത്തിൽ യാത്രചെയ്ത ഉദ്യോഗസ്ഥൻ പണം പിരിച്ചുവെന്ന് വാർത്ത വന്നിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് അന്വേഷണവും നടപടിയും. സംഭവം സംബന്ധിച്ച വിശദമായ അന്വേഷണത്തിൽ സംഭവത്തിന്റെ തെളിവുകളെല്ലാം ഹാജരാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി കലക്ടറുടെ വാഹനത്തിലെ ലോഗ് ബുക്ക് പ്രകാരമുള്ള ദൂരവ്യത്യാസത്തിന് വ്യക്തമായ വിശദീകരണം നൽകുന്നതിന് ഉദ്യോഗസ്ഥന് കഴിഞ്ഞിട്ടില്ല. വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യമായതിനാലാണ് ഡെപ്യൂട്ടി കലക്ടറെ സസ്‍പെൻഡ് ചെയ്തത്. വാർത്തയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് കാസർകോട് ജില്ല കലക്ടർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ട് മാർച്ച് 19ന് സമർപ്പിച്ചു. ക്വാറി ഉടമകളുടെ മൊഴിയിൽ, 2022 മാർച്ച് ഒന്നിന് 'ഡെപ്യൂട്ടി കലക്ടർ' ബോർഡുവെച്ച വാഹനം നാട്ടക്കൽ ഭാഗത്ത് ക്വാറി വാഹനങ്ങൾ പരിശോധിക്കുന്നത് കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ആരോപണ വിധേയനായ ഡെപ്യൂട്ടി കലക്ടറുടെ മൊഴിയിൽ, പ്രസ്തുത ദിവസം ഔദ്യോഗിക വാഹനം ഉപയോഗിച്ചിരുന്നില്ലെന്നാണ് രേഖപ്പെടുത്തിയിരുന്നത്. വിഷയത്തിൽ കാസർകോട് ആർ.ഡി.ഒയുടെ മൊഴിയിൽ, ഡെപ്യൂട്ടി കലക്ടർ(എൽ.എ)യുടെ വാഹനത്തിൽ ആർ.ഡി.ഒ, തഹസിൽദാർ എന്നിവരുടെ പേരുപറഞ്ഞ് പിരിവ് നടത്തിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. ആർ.ഡി.ഒയുടെ പേരുപറഞ്ഞ് പിരിവ് നടത്തിയതായി അറിഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ പേഴ്സനൽ സെക്യൂരിറ്റി ഓഫിസറെക്കൊണ്ട് സംഭവം അന്വേഷിച്ചിരുന്നു. ഇത് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ വാഹനത്തിന്‍റെ ലോഗ് ബുക്ക് പരിശോധിച്ചു. 2022 ഫെബ്രുവരി 28നുശേഷം 2022 മാർച്ച് രണ്ടിനായിരുന്നു വാഹനം ഉപയോഗിച്ചതായി രേഖപ്പെടുത്തിയിരുന്നത്. 2022 മാർച്ച് രണ്ടിന് കലക്ടറേറ്റിൽ നിന്ന് നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലേക്ക് 221 കി.മീ സഞ്ചരിച്ചെന്ന് രേഖപ്പെടുത്തി. എന്നാൽ, കലക്ടറേറ്റ് കാര്യാലയത്തിൽനിന്നും നീലേശ്വരത്ത് പോയിവരാൻ 110 കി.മീ. ദൂരം മാത്രം ഉള്ളതിനാൽ കൂടുതലായി വരുന്ന 110 കി.മീ. സഞ്ചരിച്ചത് എവിടേക്കാണെന്നത് സംബന്ധിച്ചും യാത്രയുടെ ആവശ്യകതയും രേഖപ്പെടുത്തിയിരുന്നില്ല. അതിനാൽ, പ്രസ്തുത ദൂര വ്യത്യാസം പത്രങ്ങളിൽ വന്ന വാർത്ത ശരിവെക്കും പ്രകാരം നെട്ടണിഗെ, നാട്ടക്കൽ ഭാഗത്തേക്ക് യാത്ര ചെയ്തതാണെന്ന് സംശയിക്കുന്നതായും അത് വ്യക്തമാകുന്നതിന് വിശദമായ പരിശോധന ആവശ്യമാണെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.