കോളിയടുക്കത്ത് സ്‌പോര്‍ട്‌സ് അമേനിറ്റി സെന്‍റര്‍ ഉദ്ഘാടനം ചെയ്തു കാസർകോട്: ജില്ലയുടെ കായികമേഖലയെ വിപുലപ്പെടുത്താന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കോളിയടുക്കത്ത് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് ജില്ല ഭരണ സംവിധാനം നിര്‍മിച്ച ജില്ലയിലെ ആദ്യത്തെ അമേനിറ്റി സെന്‍റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കളിക്കളങ്ങള്‍ ഒരുമയുടെ സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കുന്ന ഇടങ്ങളാണ്. ജാതിയുടെയും മതത്തിൻെറയും ദേശത്തിൻെറയും പേരില്‍ തമ്മിലടിക്കുന്ന സമൂഹത്തിന് മുന്നില്‍ മാതൃകയാകാന്‍ കായിക പ്രതിഭകള്‍ക്ക് കഴിയും-അദ്ദേഹം പറഞ്ഞു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എച്ച്.എ.എല്‍ ഏവിയോണിക്‌സ് ഡിവിഷന്‍ അഡീഷനല്‍ ജനറല്‍ മാനേജര്‍ എ.വി. മുരളികൃഷ്ണനില്‍നിന്ന് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് പി. ഹബീബ് റഹ്മാന്‍ താക്കോല്‍ ഏറ്റുവാങ്ങി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായി. ഫിനാന്‍സ് ഓഫിസര്‍ എം. ശിവപ്രകാശന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം ഇ. മനോജ് കുമാര്‍, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്‌മോഹനന്‍, എ.എസ്. സജി, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് പി.പി. അശോകന്‍, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ മുനീര്‍ വടക്കുമ്പാട് എന്നിവര്‍ സംസാരിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്വാഗതവും ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എം.എസ്. സുദീപ് ബോസ് നന്ദിയും പറഞ്ഞു. കോളിയടുക്കം സ്റ്റേഡിയത്തിന് സമീപം നിര്‍മിച്ച ഇരുനില കെട്ടിടത്തില്‍ കായികതാരങ്ങള്‍ക്ക് താമസിച്ച് പരിശീലനം നടത്താം. നാല് ബെഡ് റൂം, രണ്ട് അടുക്കള ഏഴ് ബാത്ത്റൂം, ഡൈനിങ് റൂം എന്നിവ സജ്ജീകരിച്ച കെട്ടിടത്തില്‍ 20 പേര്‍ക്ക് താമസിക്കാനാവും. അമ്പതു ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. ഫോട്ടോ-കോളിയടുക്കത്ത് സ്‌പോര്‍ട്‌സ് അമേനിറ്റി സെന്‍റര്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.