വരുന്നൂ; ജില്ലയിലും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരത്തിനായി ശ്രമിക്കും കാസർകോട്: കേന്ദ്ര, സംസ്ഥാന മാതൃകയിൽ ജില്ലയിലും സാമ്പത്തികാവലോകന റിപ്പോർട്ട് നടപ്പാക്കും. കേരള കേന്ദ്ര സര്‍വകലാശാലയുമായി സഹകരിച്ച് ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് രാജ്യത്ത് ആദ്യമായി ഒരു തദ്ദേശസ്ഥാപനം വിശദമായ സാമ്പത്തിക അവലോകന രേഖ തയാറാക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന് മുന്നോടിയായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ജില്ലയുടെ വിവിധ മേഖലകളിലെ സാമ്പത്തിക സ്ഥിതിവിവര കണക്കുകള്‍ തയാറാക്കുകയും ആസൂത്രണപ്രക്രിയ കാര്യക്ഷമമാക്കുന്നതിനുള്ള നൂതന ആശയങ്ങള്‍ സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് രൂപവത്കരിക്കുകയുമാണ് ലക്ഷ്യം. ജില്ലയില്‍ സുസ്ഥിര വികസനത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി സാമ്പത്തിക അവലോകനത്തിന്റെ ഭാഗമായി തയാറാക്കും. ആദ്യഘട്ടത്തില്‍ ജില്ല പഞ്ചായത്തിന് ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധരില്‍ നിന്ന് ആവശ്യമുളള കാര്യങ്ങള്‍ കേന്ദ്ര സര്‍വകലാശാലയുടെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ശേഖരിക്കും. ഇതിനകം ജില്ലയില്‍ ശേഖരിച്ചിട്ടുള്ള ദ്വിതീയ വിവര ശേഖരണത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍വകലാശാലക്ക് ലഭ്യമാക്കും. കേരള കേന്ദ്ര സര്‍വകലാശാല ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ് വകുപ്പ്, സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ്, സെന്‍റര്‍ ഫോര്‍ റൂറല്‍ മാനേജ്‌മൻെറ് കോട്ടയം എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരവും അനിവാര്യമാണ്. ഇതിന്റെ ഭാഗമായി ജില്ല ആസൂത്രണ സമിതി ഹാളില്‍ നടന്ന പ്രാഥമിക ചര്‍ച്ചയില്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ജിജു പി. അലക്സ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂര്‍, സ്ഥിരംസമിതി ചെയര്‍പേഴ്സന്മാരായ കെ. ശകുന്തള, എസ്.എന്‍. സരിത, ഗീത കൃഷ്ണന്‍, ഡി.പി.സി സര്‍ക്കാര്‍ നോമിനി അഡ്വ. സി. രാമചന്ദ്രന്‍, ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഡോ. സി. തമ്പാന്‍, കേന്ദ്ര സര്‍വകലാശാല പ്രതിനിധികളായ എം.എസ്. ജോണ്‍, പി.വി. അനൂപ്, ടി.ജെ. ജോസഫ്, ജിതിന്‍ മാത്യു, റെയ്ന്‍ഹാറ്റ് ഫിലിപ്പ്, ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ നിനോജ് മേപ്പടിയത്ത് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.