ചെറുവത്തൂർ: കാവും കഴകവും പൂരോത്സവത്തിലലിഞ്ഞപ്പോൾ ആവേശമായത് മറത്തുകളിയെന്ന പാണ്ഡിത്യ സദസ്സ്. പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് പൂരോത്സവത്തിലെ പ്രധാന ആകർഷണമായ മറത്തുകളി അരങ്ങേറിയത്. ചന്തേരയിലെ നാരായണൻ പണിക്കരും തങ്കയത്തെ സാഗർ പണിക്കരുമാണ് ഏറ്റുമുട്ടിയത്. ഇരവിനെ പകലാക്കി പണിക്കന്മാർ നടത്തിയ പാണ്ഡിത്യ പോരാട്ടം ആസ്വാദകർക്ക് വിസ്മരിക്കാനാവാത്ത അനുഭവമായി. കരക്കക്കാവിലെ പണിക്കന്മാർ കളരിമുറയിൽ ചെല്ലും ചുറയുമണിഞ്ഞ് കാവ്യമീംമാസകൾ അവതരിപ്പിച്ച് നടത്തുന്ന വാഗ്വാദമാണ് മറത്തുകളി. അതിഥിയെ താംബൂലാദികൾ നല്കി സ്വീകരിച്ച് പന്തലിൽ കയറിയ ശേഷമാണ് മറത്തുകളി ആരംഭിച്ചത്. പന്തലിൽ കയറുന്നതിനുമുമ്പ് രാശി പ്രമാണങ്ങൾ പരിശോധിക്കുകയും തുടർന്ന് നിറദീപത്തെ സ്തുതിച്ച് ശ്ലോകം അവതരിപ്പിക്കുകയും ദേവീദേവന്മാരെ സ്തുതിച്ചുപാടിയശേഷം കാവ്യം, വൃത്തം, അലങ്കാരം, സാഹിത്യം എന്നിവയിലുള്ള തർക്കവിതർക്കങ്ങളും നടന്നു. ശേഷം പൂരക്കളിയും യോഗി നാടകവും കഴിഞ്ഞാണ് മറത്തുകളിക്ക് തിരശ്ശീല വീണത്. ക്ഷേത്രാചാരക്കാർ, വാല്യക്കാർ, നാട്ടുകാർ തുടങ്ങി നൂറോളം പേർ മറത്തുകളി വീക്ഷിക്കാനെത്തിയിരുന്നു. പടം : പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന മറത്തുകളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.