നീലേശ്വരം എടത്തോട് റോഡ് പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു

കരാറുകാരൻ ടാറിങ് സാധനങ്ങൾ കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു നീലേശ്വരം: നീലേശ്വരം ഇടത്തോട് റോഡ് പ്രവൃത്തി വീണ്ടും അനിശ്ചിതത്വത്തില്‍. കരാര്‍ കാലാവധി തീര്‍ന്നിട്ടും നവീകരണം പൂര്‍ത്തിയാവാത്ത റോഡ് പ്രവൃത്തി കഴിഞ്ഞ ആഴ്ചയാണ് പുനരാരംഭിച്ചത്. എന്നാല്‍, റോഡ് കിളച്ചിട്ടതല്ലാതെ മറ്റ് പ്രവൃത്തിയൊന്നും നടക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. നീലേശ്വരം കോണ്‍വൻെറ് ജങ്ഷന്‍ മുതല്‍ ചാമക്കുഴി മൂപ്പില്‍വരെയുള്ള റോഡ് പ്രവൃത്തിയാണ് വീണ്ടും അനിശ്ചിതത്വത്തിലായത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 49 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് 2019ൽ ആണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. എന്നാല്‍, കരാറുകാരന്റെ അനാസ്ഥകാരണം വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച റോഡ് പ്രവൃത്തി ഇന്നും എങ്ങുമെത്തിയില്ല. പ്രക്ഷോഭങ്ങള്‍ക്കും മുറവിളികള്‍ക്കൊടുവില്‍ കഴിഞ്ഞ ആഴ്ചയാണ് പണി വീണ്ടും പുനരാരംഭിച്ചത്. ഇതോടെ, യാത്രാദുരിതം അവസാനിച്ചെന്ന ആശ്വാസത്തിലായിരുന്നു പ്രദേശവാസികളും യാത്രക്കാരും. എന്നാല്‍, റോഡു പണിക്കായി റോഡ് മുഴുവന്‍ കിളച്ചിട്ടിട്ട് ദിവസങ്ങളായി. മറ്റ് പണികളൊന്നുംതന്നെ ഇവിടെ ആരംഭിച്ചിട്ടുമില്ല. യാത്രാദുരിതത്തോടൊപ്പംതന്നെ പൊടിശല്യം കൂടി രൂക്ഷമായതോടെ കരാര്‍ കാലാവധി തീര്‍ന്നിട്ടും ഇഴഞ്ഞുനീങ്ങുന്ന റോഡ് പ്രവൃത്തിക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തി. അടുക്കം റോഡിന്റെ പണി അവതാളത്തിലായതോടെ സമീപത്ത് സ്ഥാപിച്ച മിക്‌സര്‍ പ്ലാൻറില്‍നിന്ന് കാസര്‍കോട്ടേക്ക് ടാറിങ് മെറ്റീരിയല്‍ കൊണ്ടുപോകുന്നത് നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞുവെച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നീലേശ്വരം പൊലീസ് സംഭവസ്ഥലത്തെത്തി. സ്‌റ്റേഷനില്‍ ചർച്ചനടത്താമെന്ന ഉറപ്പിലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. taring mixing.jpg നീലേശ്വരം ഇടത്തോട് റോഡ് കരാറുകാരൻ ലോറിയിൽ ടാറിങ് മിക്സിങ് കൊണ്ടുപോകുന്നത് നാട്ടുകാർ തടയുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.