കാഞ്ഞങ്ങാട്: 50ന് മുകളിൽ ആളുകളുള്ള പൊതുസമ്മേളനങ്ങൾ ഹൈകോടതി വിലക്കിയതോടെ സി.പി.എം ജില്ല സമ്മേളനം വെള്ളിയാഴ്ച രാത്രിയോടെ അവസാനിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചതോടെ പാർട്ടി പ്രവർത്തകർ നിരാശയിലായി. ശനിയാഴ്ച അവസാനിപ്പിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഹൈകോടതി വിധിയുള്ളതുകൊണ്ട് വെള്ളിയാഴ്ചതന്നെ സമ്മേളനം അവസാനിപ്പിക്കുമെന്ന് പ്രതിനിധി സമ്മേളന നഗരിയിൽ അറിയിച്ചതോടെ പ്രവർത്തകർക്ക് നിരാശ അടക്കാൻ പറ്റാതെയായി. പ്രതിനിധികൾ ഒഴിച്ച് മറ്റാരും സ്ഥലത്തേക്ക് വരേണ്ടെന്ന് സംഘാടക സമിതിയുടെ നിർദേശം ഉണ്ടായെങ്കിലും പാർട്ടി ഉരുക്കുകോട്ടയിലെ നാട്ടുകാർ സമ്മേളന നഗരി കാണാനും ഒരുക്കങ്ങൾ നേരിട്ടറിയാനും അമ്പലത്തുകരയിൽ എത്തുകയായിരുന്നു. പതിനായിരങ്ങൾ അണിനിരക്കുന്ന പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കുകയും ആവേശം വിതറുന്ന കൊടി, കൊടിമര, ദീപശിഖ ജാഥകൾ ലളിതമാക്കുകയും ചെയ്തതിൻെറ നിരാശയിലാണ് പ്രവർത്തകർ. ഈ നിരാശ സമ്മേളനനഗരിയിലെ കാഴ്ചകളിലൂടെ തീർക്കാമെന്നായിരുന്നു പ്രവർത്തകരുടെ മനസ്സിലുണ്ടായിരുന്നത്. പ്രതിനിധി സമ്മേളനം നടക്കുന്ന അമ്പലത്തുകരയിലെ ഓഡിറ്റോറിയവും പരിസരവും നേതാക്കളെ വരവേൽക്കാൻ വലിയ ഒരുക്കമായിരുന്നു മടിക്കൈയിലെ നാട്ടുകാർ നടത്തിയത്. അവസാനവട്ട ഒരുക്കം വിലയിരുത്താൻ സംഘാടക സമിതി ഭാരവാഹികളും സി.പി.എം നേതാക്കളും കഴിഞ്ഞ കുറെ ദിവസങ്ങളായി രാവിലെ മുതൽ സമ്മേളന നഗരിയിൽ ഉണ്ടായിരുന്നു. കുറെ ദിവസങ്ങളായി രാവും പകലും സമ്മേളനത്തിനുവേണ്ടി മാറ്റിവെച്ചാണ് ഇവരുടെ പ്രവർത്തനം. പതാക, ദീപശിഖ കൊടിമര ജാഥകളെ വരവേൽക്കാൻ വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വൻ ജനാവലിയെത്തിയിരുന്നു. ആഘോഷങ്ങൾ പരമാവധി ഒഴിവാക്കി ദീപശിഖാ ജാഥ കയ്യൂരിൽ നിന്നും പതാക ജാഥ പൈവളികയിൽ നിന്നും കൊടിമര ജാഥ ചീമേനിയിൽനിന്നുമാണ് വന്നത്. അനശ്വര രക്തസാക്ഷികളുടെ മണ്ണിൽനിന്നും കേരളത്തിെന്റ മോസ്കോയായ മടിക്കൈയിലേക്കുള്ള പ്രയാണം പ്രവർത്തകർ വൈകാരികമായി നെഞ്ചിലേറ്റിയെങ്കിലും സമ്മേളനം ഒറ്റദിവസമായി ചുരുങ്ങിയതിെന്റ നിരാശയിൽ തന്നെയായിരുന്നു പ്രവർത്തകർ. ക്യാപ്ഷൻ: ഒറ്റ ദിവസമായി ജില്ല സമ്മേളനം ചുരുക്കിയതറിഞ്ഞതോടെ വെള്ളിയാഴ്ച രാത്രി സമ്മേളനനഗരിയിലെത്തിയ ജനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.