നോക്കുകുത്തിയായി കാഞ്ഞങ്ങാട്ടെ ട്രാഫിക് സിഗ്നൽ സംവിധാനം

കാഞ്ഞങ്ങാട്: നോക്കുകുത്തിയായി മാറിയിരിക്കുകയാണ് കാഞ്ഞങ്ങാട്ടെ ട്രാഫിക് സിഗ്നൽ സംവിധാനം. കാഞ്ഞങ്ങാട് കാസർകോട്​ കെ.എസ്.ടി.പി റോഡ് നിർമാണത്തോടൊപ്പം നിർമിച്ചതാണ് കാഞ്ഞങ്ങാട് നഗരത്തിലെ കോട്ടച്ചേരി ട്രാഫിക് സംവിധാനം. ആധുനിക രീതിയിലാണ് ട്രാഫിക് സിഗ്നൽ സംവിധാനം സജ്ജീകരിച്ചത്. കാഞ്ഞങ്ങാട് നഗരസഭ, പൊലീസ്, പി.ഡബ്ല്യു.ഡി, വ്യാപാരി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അടങ്ങിയതാണ് ട്രാഫിക് റഗുലേറ്ററി അതോറിറ്റി. 2019 മുതലാണ് കോട്ടച്ചേരിയിൽ പുതുതായി ട്രാഫിക് സിഗ്നൽ സംവിധാനം വന്നത്. വലിയ പ്രതീക്ഷയിലായിരുന്നു സംവിധാനം ഒരുക്കിയതെങ്കിലും നഗത്തിലെ ഗതാഗതക്കുരുക്കിന് ട്രാഫിക് സിഗ്നൽ കൂനിന്മേൽ കുരുവായി മാറുകയായിരുന്നു. ഗതാഗതക്കുരുക്ക് അതിരൂക്ഷമാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതോടെ മാസങ്ങൾക്കകം സിഗ്നൽ സംവിധാനം നിർത്തിവെച്ചു. ഓണം, വിഷു, പെരുന്നാൾ സീസണിലെ വലിയ തിരക്ക് കണക്കിലെടുത്ത് ആദ്യമൊക്കെ സിഗ്നൽ ഓഫ് ചെ​യ്തെങ്കിലും പിന്നീട് പൂർണമായും നിർത്തിവെച്ചു. ഇടക്കിടെ വീണ്ടും പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിലും പരാതി രൂക്ഷമാകുമ്പോൾ നിർത്തിവെക്കുകയാണ് പതിവ്. നിലവിൽ സംവിധാനം നിർത്തിവെച്ച നിലയിലാണ്. ഗതാഗതക്കുരുക്കിന് ഇപ്പോഴും കുറവൊന്നുമില്ല. ശാസ്ത്രീയമായ രീതി അവലംബിച്ച് സിഗ്നൽ സംവിധാനം പുനഃസ്ഥാപിച്ച്, നഗരത്തിലെത്തുന്നവർക്ക് കീറാമുട്ടിയായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകേണ്ടതുണ്ട്. ഉത്സവകാലത്ത് മാത്രം ഒത്തുകൂടുന്ന ട്രാഫിക് അതോറിറ്റി കമ്മിറ്റിക്ക് അതിനൊട്ട് നേരവുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.