സ്നേഹാലയത്തിൽ സഹായഹസ്തവുമായി ഹോസ്ദുർഗ് ജനമൈത്രി പൊലീസ്

കാഞ്ഞങ്ങാട്: അമ്പലത്തറ സ്നേഹാലയത്തിൽ സഹായഹസ്തവുമായി ഹോസ്ദുർഗ് ജനമൈത്രി പൊലീസ്. കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലും വഴിതെറ്റി എത്തിയവരെയും അവശരെയും പലപ്പോഴായി ജനമൈത്രി പൊലീസ് കണ്ടെത്തിയപ്പോൾ അവർക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കി പിന്തുണ നൽകിയത് അമ്പലത്തറയിലുള്ള സ്നേഹാലയമായിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ടിന് വഴിതെറ്റി എത്തിയ ഝാർഖണ്ഡ് സ്വദേശിയായ ഇബ്രാഹിം ബാദ്ഷാ മുതൽ ഈ വർഷം ആഗസ്റ്റ് അഞ്ചിന് ആരോരുമില്ലാതെ ടൗണിൽ അലഞ്ഞുതിരിയുന്നതായി കാണപ്പെട്ട നാരായണൻ വരെ നിരവധി പേർക്ക് ആശ്വാസമായിരുന്നു സ്നേഹാലയം. തങ്ങളെ സഹായിക്കുന്ന സ്നേഹാലയത്തിന് പ്രത്യുപകാരം ചെയ്യുന്നതിന് ഹോസ്ദുർഗ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തീരുമാനിക്കുകയും അവർ കൂടിച്ചേർന്ന് ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളുമായി അമ്പലത്തറയിൽ എത്തുകയുമായിരുന്നു. ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ.പി. ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ സഹായം സ്നേഹാലയം ഡയറക്ടർ ഈശോദാസിന് കൈമാറി. ജനമൈത്രി ബീറ്റ് ഓഫിസർമാരായ കെ. രഞ്ജിത്ത് കുമാർ, ടി.വി. പ്രമോദ്, ദിവ്യ, രമ്യ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.