ദേശീയ സബ് ജൂനിയർ-ജൂനിയർ ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ് കാസർകോട്ട്

കാസർകോട്: 2022ലെ ദേശീയ സബ് ജൂനിയർ-ജൂനിയർ ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ് ബുധനാഴ്ച മുതൽ 14 വരെ കാസർകോട്ട് നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാസർകോട് നഗരസഭയും ജില്ല പവർലിഫ്റ്റിങ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ് മുനിസിപ്പൽ ടൗൺഹാളിലാണ് നടക്കുന്നത്. കേരളം ഉൾപ്പെടെ രാജ്യത്തെ 22 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽനിന്നുമുള്ള ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. 250 പുരുഷ താരങ്ങളും 160 വനിത താരങ്ങളും 100 ഒഫീഷ്യൽസും ഉൾപ്പെടെ 510 പേരാണ് ചാമ്പ്യൻഷിപ്പിനായി എത്തുന്നത്. സ്ക്വാട്ട്, ബെഞ്ച് പ്രസ്, ഡെഡ് ലിഫ്റ്റ് എന്നീ മൂന്നിനം മത്സരങ്ങളാണ് നടക്കുന്നത്. മത്സരത്തിൽ വിജയിക്കുന്ന താരങ്ങളെ അടുത്ത ഏഷ്യൻ ചാമ്പ്യൻഷിപ്, കോമൺവെൽത്ത് ഗെയിംസ്, വേൾഡ് ചാമ്പ്യൻഷിപ് എന്നീ അന്താരാഷ്ട്ര മത്സരത്തിനും യോഗ്യത നേടും. ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായുള്ള മാർച്ച് പാസ്റ്റ് ബുധനാഴ്ച വൈകീട്ട് നാലിന് നഗരസഭ ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച് നഗരം ചുറ്റി ടൗൺഹാൾ പരിസരത്ത് സമാപിക്കും. സ്വാഗതസംഘം ചെയർമാൻ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പതാകയുയർത്തും. വ്യാഴാഴ്ച രാവിലെ പത്തിന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യും. മത്സരങ്ങൾ എല്ലാ ദിവസവും രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ഏഴിന് സമാപിക്കും. വാർത്തസമ്മേളനത്തിൽ വർക്കിങ് ചെയർമാനായ നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ, ജനറൽ കൺവീനർ ജുനൈദ് അഹ്മദ്, ഖാലിദ് പച്ചക്കാട്, സഹീർ ആസിഫ്, അഷ്റഫ് എടനീർ, മുഹമ്മദ് ഹാഷിം, ഷാഫി എ. നെല്ലിക്കുന്ന്, എം.എൻ. പ്രസാദ്, മമ്മു ചാല, അജ്മൽ തളങ്കര, അബ്ദുൽ റഹ്മാൻ ചക്കര, ഇഖ്ബാൽ ബാങ്കോട്, സിദ്ദീഖ് ചക്കര, അജ്മൽ തളങ്കര എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.