കാസർകോട്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ നിര്‍മിക്കും. ഓരോ പഞ്ചായത്തിനും അഞ്ച് ലക്ഷം രൂപ വീതം ഇടവിള കൃഷികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ ലഭിക്കുന്ന വിളകളില്‍ നിന്നും ജില്ല പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ നിര്‍മിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ കോടോം ബേളൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഓയില്‍ മില്ലിന്റെയൊപ്പം മറ്റ് മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ കൂടി നിര്‍മിക്കും. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കോടോം ബേളൂര്‍, കിനാനൂര്‍ കരിന്തളം എന്നീ നാല് പഞ്ചായത്തുകളില്‍ നേന്ത്രക്കായ ഉൽപന്നങ്ങളുണ്ടാക്കും. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കള്ളാര്‍ പഞ്ചായത്തുകള്‍ മഞ്ഞള്‍ ഉൽപന്നങ്ങള്‍ ഉണ്ടാക്കും. പനത്തടി പഞ്ചായത്തില്‍ തേന്‍ പോഷകത്തോട്ടമൊരുക്കും. കോടോം ബേളൂരില്‍ കൂവപ്പൊടിയും ഈസ്റ്റ് എളേരിയില്‍ മരച്ചീനി ഉപയോഗിച്ചുള്ള ഉൽപന്നങ്ങളും നിര്‍മിക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ചക്കപ്പൊടി ഉൽപാദിപ്പിക്കും. പള്ളിക്കരയില്‍ പനയാല്‍ ചിപ്സ്, മടിക്കൈയില്‍ ബനാന ചിപ്സ്, ഉദുമ, അജാനൂര്‍ പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് നഗരസഭയിലും മഞ്ഞള്‍വിത്തും മഞ്ഞള്‍പ്പൊടിയും ഉൽപാദിപ്പിക്കും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ ബദിയഡുക്ക, ചെങ്കള, ചെമ്മനാട്, മധൂര്‍ പഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭയിലും ചക്ക ഉൽപന്നങ്ങള്‍ നിര്‍മിക്കും. കുമ്പളയില്‍ പപ്പായയില്‍നിന്ന് മൂല്യവര്‍ധിത ഉൽപന്നങ്ങളൊരുക്കും. മൊഗ്രാല്‍പുത്തൂരില്‍ മഞ്ഞള്‍ ഉൽപന്നങ്ങള്‍ നിര്‍മിക്കും. ബ്ലോക്ക് തലത്തില്‍ ചെങ്കള പഞ്ചായത്തില്‍ പച്ച ചക്കപ്പൊടി, ചക്ക ചിപ്സ്, ചക്ക പപ്പടം എന്നിവ നിർമിക്കും. കാറഡുക്ക ബ്ലോക്കില്‍ മുളിയാര്‍ പഞ്ചായത്തില്‍ മഞ്ഞള്‍ ഉൽപന്നങ്ങളൊരുക്കും. മഞ്ചേശ്വരം ബ്ലോക്കില്‍ പുത്തിഗെ പഞ്ചായത്തില്‍ വെള്ളരി സോപ്പ്, മുരിങ്ങ പൗഡര്‍ എന്നിവയുണ്ടാക്കും. മഞ്ചേശ്വരത്ത് പപ്പായ ഉൽപന്നങ്ങളും വോര്‍ക്കാടിയില്‍ മഞ്ഞള്‍ ഉൽപന്നങ്ങളും പൈവളിഗെയില്‍ ചേന ഉൽപന്നങ്ങളും മംഗല്‍പാടിയില്‍ വെള്ളരി ഉൽപന്നങ്ങളും ഒരുക്കും. നീലേശ്വരം ബ്ലോക്കില്‍ നീലേശ്വരം നഗരസഭ പപ്പായ ഫേഷ്യല്‍ പ്രൊഡക്ട്സ്, ചെറുവത്തൂരില്‍ വാഴപ്പഴം ഉൽപന്നങ്ങള്‍, പടന്നയില്‍ ചേന, കാച്ചില്‍, ചേമ്പ് ഉൽപന്നങ്ങളും ഫേസ് പാക്കും പിലിക്കോട്, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളില്‍ മഞ്ഞള്‍പൊടി, വലിയ പറമ്പില്‍ വെര്‍ജിന്‍ കോക്കനട്ട് ഓയിലും നിർമിക്കും. പുതിയതായി മൂല്യവർധിത ഉൽപന്നങ്ങള്‍ തയാറാക്കുന്ന കൃഷി ഓഫിസര്‍മാര്‍ക്ക് പരിശീലനം നല്‍കുമെന്നും പ്രിന്‍സിപ്പൽ കൃഷി ഓഫിസര്‍ ആര്‍. വീണാറാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.