കെ.എ.എസ്: എസ്.ടി പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഗോത്ര കമീഷൻ

കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള (കെ.എ.എസ്) നിയമനത്തിൽ പട്ടികവർഗ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് പട്ടികജാതി- ഗോത്രവർഗ കമീഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതിയനുസരിച്ച് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഉയർന്ന തസ്തികകളിലെ നിയമനങ്ങളിൽ നിന്ന് പുറത്താണ്. അത് പരിഹരിക്കുന്നതിന് കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി ആദ്യത്തെ 20 തസ്തികകളിൽ ഒരു സ്ഥാനം പട്ടികവർഗ ഉദ്യോഗാർഥിക്ക് നൽകണം. കെ.എ.എസിലെ മൂന്ന് സ്ട്രീമുകളിൽ ഓരോന്നിലും ചുരുങ്ങിയത് 50 തസ്തികയിലേക്കെങ്കിലും നിയമനം നടത്താനുള്ള നടപടി സർക്കാർ സ്വീകരിക്കണം.

ഈ നിർദ്ദേശം സർക്കാർ നടപ്പാക്കുന്നതിന് കാലതാമസം ഉണ്ടാകുന്നെങ്കിൽ ഒരോ സ്ട്രീമിലും ഒരു തസ്തിക വീതം അധികമായി സൃഷ്ടിച്ച പട്ടികവർഗ ഉദ്യോഗാർഥികൾക്ക് നിയമനം നൽകി അവരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കമീഷൻ നിർദ്ദേശം നൽകി. കെ.എ.എസിലെ ആദ്യ നിയമനങ്ങൾ നടത്തുന്നതിനു മുമ്പ് ഇക്കാര്യങ്ങൾ സർക്കാർ പരിഗണിച്ച് ഉത്തരവ് നൽകണമെന്നു കമീഷൻ ചെയർമാൻ ബി.എസ് മാവോജി നിർദ്ദേശിച്ചു. കെ.എ.എസിൽ ആദിവാസികൾക്ക് പ്രതിനിധ്യം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശികളായ സുജിത് കെ. വിജയൻ, സി.എൽ. നിഖിൽദാസ് എന്നിവർ കമീഷനിൽ പരാതിയിൽ ഈമാസം 26നാണ് ഉത്തരവായത്.

സംസ്ഥാന സിവിൽ സർവീസ് മധ്യനിരയിൽ മികച്ച ഉദ്യോഗസ്ഥ സംവിധാനം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി രൂപീകരിച്ച കെ.എ.എസ് സർവീസിലേക്കുള്ള റാങ്ക് ലിസ്റ്റ് ഒക്ടോബർ എട്ടിന് പ്രസിദ്ധീകരിച്ചിരുന്നു. ഈ സർവീസിലേക്ക് പൊതുവിഭാഗം, സർക്കാർ സർവീസിലെ ജീവനക്കാർ, സർക്കാർ സർവീസിലേക്ക് ഗസറ്റഡ് വിഭാഗം ജീവനക്കാർ എന്നിങ്ങനെ മൂന്ന് സ്ട്രീ മുകളിലായാണ് നിയമനം നടത്തുന്നത്. ഇത്തരത്തിൽ നിലവിൽ റിപ്പോർട്ട് ചെയ്ത 105 ഒഴിവുകളിൽ 35 വീതം ഒഴിവുകളാണ് ഓരോ സ്ക്രീനിലേക്ക് മാറ്റിവെച്ചത്.

നിലവിലെ നിയമപ്രകാരം പി.എസ്.സിയുടെ റൊട്ടേഷൻ ചാർട്ട് പ്രകാരം 44, 92 എന്ന ക്രമത്തിലാണ് പട്ടികവർഗ വിഭാഗത്തിന് രണ്ട് ശതമാനം സംവരണം നൽകുന്നത്. ഈ സാഹചര്യത്തിൽ ഒരോ സ്ട്രീമിലും 35 പേർക്ക് വീതം നിയമനം നൽകുമ്പോൾ ഒരു പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഒരാൾക്കും സംവരണപ്രകാരം നിയമനം ലഭിക്കില്ല. എണ്ണത്തിൽ കുറവായ ഉന്നത തസ്തികകളിലേക്ക് നിയമനം നടത്തുമ്പോൾ സംവരണത്തിന് ഏറ്റവും കൂടുതൽ അർഹതയുള്ള ആദിവാസി വിഭാഗത്തിന് നികത്താനാവാത്ത നഷ്ടം ഇതുവഴി ഉണ്ടാകും. അതിനാൽ, പട്ടികവർഗ വിഭാഗത്തിന്‍റെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കണെന്നും നിലവിലെ എണ്ണം വർധിപ്പിക്കുകയോ സംവരണ നിയമനത്തിനായുള്ള നിലവിലെ റൊട്ടേഷൻ ക്രമത്തിൽ ഭേദഗതി വരുത്തുകയോ ചെയ്യണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.

പൊതുഭരണ വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കെ.എ.എസ് സ്പെഷ്യൽ സ്പെഷ്യൽ ചട്ടങ്ങൾ അനുസരിച്ചും ക്രള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങൽ പാർട്ട് രണ്ടിലെ 14 മുതൽ 17 വരെ ചട്ടങ്ങൾ പ്രകാരവുമാണ് ഉദ്യോഗാർഥികളെ സംവരണം അനുസരിച്ച് തെരഞ്ഞെടുക്കുന്നത്. അത് നിർവഹിക്കുന്നതിനുള്ള ചുമതല പി.എസ്.സിക്കാണ്. റൊട്ടേഷൻ പാലിച്ച് പി.എസ്.സി പുറപ്പെടുവിക്കുന്ന നിയമന ശിപാർശകളുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിച്ച് അർഹതപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമനം നൽകുക എന്നതാണ് സർക്കാരിൻറെ ചുമതല. കെ.എ.എസ് തസ്തികയിലെ എണ്ണം വർധിപ്പിക്കുന്ന വിഷയം നിലവിൽ സർക്കാറിന്‍റെ പരിഗണനയിലില്ല. പട്ടികവർഗ വിഭാഗത്തിലെ റൊട്ടേഷൻ ആദ്യ ഇരുപത് ടേണിൽ വരത്തക്കവിധം പുനഃക്രമീകരിക്കുക എന്ന ആവശ്യത്തിന്മേൽ നിലവിലുള്ള ചട്ടങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

പി.എസ്.സിയുടെയും സർക്കാറിന്‍റെയും റിപ്പോർട്ടുകൾ പരിശോധിച്ചാണ് ഗോത്ര കമീഷൻ പുതിയ നിർദേശം നൽകിയത്. മൂന്ന് സ്ട്രിമീകുളിലായി 35 വീതം ആകെ 105 തസ്തികയിലേക്കാണ് നിയമനം നൽകുന്നത്. അത് സർക്കാറിന്‍റെ നയപരമായ തീരുമാനമാണ്. 105 തസ്തികകൾ ഒന്നായി പരിഗണിച്ചാൽ നിലവിലെ നിയമപ്രകാരം രണ്ടു തസ്തികകളിലെങ്കിലും ഏറ്റവും പിന്നാക്കം നിൽക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് പ്രവേശനം ലഭിക്കും. 35 വീതമുള്ള മുന്ന് യൂനിറ്റുകൾ ആക്കിയപ്പോഴാണ് ആദിവാസികളുടെ അർഹത തിരസ്കരിച്ചത്. അവരുടെ ജനാധിപത്യ അവകാശം നഷേധിക്കുന്നത്. കെ.എ.എസ് നിയമനങ്ങൾ നടത്തുമ്പോൾ രണ്ട് ശതമാനം മാത്രം സംവരണവുള്ള ആദിവാസികൾക്ക് പരിഗണന ലഭിക്കണം.

കെ.എ.എസ് ചട്ടങ്ങൾ രൂപീകരച്ചപ്പോൾ സംസ്ഥാനത്തെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗമായ ആദിവാസികളെ അധികാരത്തിന്‍റെ താക്കോൽസ്ഥാനത്തു നിന്ന് അകറ്റി നിർത്തിയെന്നത് വിചിത്രമാണ്. ചട്ടങ്ങളുടെ രൂപീകരണത്തിന് സംസ്ഥാനത്തെ ധിഷണാശാലികളായ ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകിയത്. പാർശ്വവൽകൃത വിഭാഗമായ ആദിവാസികളുടെ ജനാധിപത്യ അവകാശം തിരിച്ചറിയാനുള്ള ദീർഘവീക്ഷണം അവർക്ക് ഉണ്ടായിട്ടില്ല. അവരവരുടെ താൽപര്യം സംരക്ഷിക്കുന്ന തിരക്കിൽ സമൂഹത്തിന്‍റെ ഇരുട്ടിൽ കഴിയുന്ന ആദിവാസികളുടെ കാര്യം ആരും ശ്രദ്ധിച്ചില്ല. ഈ സാഹചര്യത്തിൽ നിസംഗരായി ഇരിക്കാൻ കമ്മീഷൻ കഴിയില്ല.

നിലവിൽ ആദിവാസി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്ക് സംവരണം ലഭിക്കാത്തത് കെ.എസ്- എസ്.എസ്.ആർ ചട്ടങ്ങളിലെ വ്യവസ്ഥകൾ കാരണമാണ്. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ദരിദ്രരായ ആദിവാസികൾ നീതിയും അവസരവും നഷ്ടമാകുകയാണ്. ഇത് പരിഹരിക്കേണ്ടത് സർക്കാറിനെയും പൊതുസമൂഹത്തെയും ഉത്തരവാദിത്വമാണ്. അതിനുള്ള ശാശ്വതപരിഹാരം നിയമത്തിലും ചട്ടത്തിലും അനുയോജ്യമായ ഭേദഗതി വരുത്തണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.

Tags:    
News Summary - KAS: Tribal Commission wants to ensure ST representation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.