കെ.എ.എസ് നിയമനം വീണ്ടും കുരുക്കിലേക്ക്; പി.എസ്.സി റിപ്പോർട്ട് ചെയ്തത് ഇല്ലാത്ത ഒഴിവുകൾ

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിന് പിന്നാലെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് (കെ.എ.എസ്) നിയമനം വീണ്ടും കുരുക്കിലേക്ക്. കെ.എ.എസ് രണ്ടാംഘട്ട നിയമന നടപടി ചട്ടവിരുദ്ധമെന്ന് പൊതുഭരണ വകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി.

വ്യാജമായി സൃഷ്ടിച്ച ഒഴിവുകളാണ് പി.എസ്‌.സിക്ക് റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം. ജീവനക്കാര്‍ക്കായി സംവരണം ചെയ്ത രണ്ടും മൂന്നും സ്ട്രീമുകളില്‍ ഒഴിവുകള്‍ നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ റാങ്ക് പട്ടിക റദ്ദാക്കാന്‍ പി.എസ്‌.സിയോട് ആവശ്യപ്പെടണമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലുണ്ടായിരുന്നവര്‍ക്ക് ഡെപ്യൂട്ടേഷന്‍ നിയമനം നല്‍കിയതുമൂലമാണ് മറ്റു രണ്ട് ഒഴിവുകളുണ്ടായത്. ഇത് സ്ഥിരം ഒഴിവായി കണക്കാക്കാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മുന്‍ സര്‍ക്കാര്‍ സ്വന്തം രാഷ്ട്രീയ അനുഭാവികളെ ഉദ്യോഗസ്ഥ തലപ്പത്ത് കൊണ്ടുവരാനായി ഇല്ലാത്ത ഒഴിവുകള്‍ പി.എസ്‌.സിക്ക് റിപ്പോര്‍ട്ട് ചെയ്തു. അതിനായി ധൃതിപിടിച്ച് നിയമന നടപടി പൂര്‍ത്തിയാക്കി. പി.എസ്‌.സിക്ക് റിപ്പോര്‍ട്ട് ചെയ്ത മൂന്ന് ഒഴിവുകളില്‍ രണ്ടെണ്ണം സാധുവായിരുന്നില്ല. 31 പ്രതീക്ഷിത ഒഴിവുകള്‍ കണക്കാക്കിയിരുന്നത് ഡെപ്യൂട്ടേഷന്‍ റിസര്‍വ് എന്ന നിലയിലാണ്.

അത് കെ.എ.എസ് നിയമനത്തിനുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. നിലവിൽ സർക്കാർ നിർദേശപ്രകാരം ആസൂത്രണ ബോർഡിന് പുറമെ കെ.എ.എസ് നിയമനവും സർക്കാർ നിയോഗിച്ച എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. അതിനിടെയാണ് പൊതുഭരണ വകുപ്പിന്‍റെ ഈ റിപ്പോർട്ട്.

News Summary - KAS recruitment in trouble again; PSC reported non-existent vacancies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.