കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവത്കരണ പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം ന്യൂഡൽഹി ഇന്ത്യ ഹാബിറ്റാറ്റ് സെന്‍ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാഗ് പാസ്വാനിൽ നിന്നു കൃഷി, കർഷക ക്ഷേമ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം സ്വീകരിക്കുന്നു. കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെബിപ്പ്) ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എസ്. സൂരജ് സമീപം
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ ‘പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവത്കരണ പദ്ധതി (പി.എം.എഫ്.എം.ഇ) മികച്ച രീതിയിൽ നടപ്പാക്കിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം കേരളം ഏറ്റുവാങ്ങി. ന്യൂഡൽഹി ഇന്ത്യാ ഹാബിറ്റാറ്റ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാഗ് പാസ്വാനിൽനിന്ന് കൃഷി, കർഷക ക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെ-ബിപ്പ്) ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എസ്. സൂരജ് എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
കേരളത്തിൽ കേന്ദ്ര പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ ഉണ്ടാക്കിയത് മലപ്പുറം ജില്ലയാണ്. മലപ്പുറം ജില്ലാ അസിസ്റ്റന്‍റ് വ്യവസായ ഓഫിസർ കൂടിയായ പി.എം.എഫ്.എം.ഇ ജില്ലാ നോഡൽ ഓഫിസർ ശ്രീജിത് കേരളത്തിലെ മികച്ച ഡി.എൻ.ഒക്കുള്ള പുരസ്കാരവും പാലക്കാട് ജില്ല റിസോഴ്സ് പേഴ്സൺ (ഡി.ആർ.പി) ശശീന്ദ്രൻ കേരളത്തിലെ മികച്ച ഡി.ആർ.പിക്കുമുള്ള പുരസ്കാരവും നേടി. സംസ്ഥാനത്തെ ഭക്ഷ്യമേഖലയിലെ സംരംഭകർക്ക് നൽകിയ സമഗ്ര പിന്തുണ, സാമ്പത്തിക സഹായം, നൈപുണ്യ വികസനം, വിപണന പ്രോത്സാഹനം തുടങ്ങിയവ കണക്കിലെടുത്താണ് സംസ്ഥാനത്തിന് ഈ അഭിമാനകരമായ അംഗീകാരം ലഭിച്ചത്. പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ നിശ്ചയിച്ച 10,000 സംരംഭകർ എന്ന ലക്ഷ്യം മറികടന്ന് ഇതുവരെ 10,175 സംരംഭകർക്ക് വായ്പ ലഭ്യമാക്കാൻ സംസ്ഥാന വ്യവസായ വകുപ്പിന് സാധിച്ചു. കൂടാതെ 7,529 ഗുണഭോക്താക്കൾക്കായി 195.04 കോടി രൂപയുടെ ഗ്രാന്റ്-ഇൻ-എയ്ഡ് സബ്‌സിഡിയും അനുവദിച്ചിട്ടുണ്ട്.
സ്വയം സഹായ സംഘാംഗങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ ധനസഹായമായി കുടുംബശ്രീ മുഖേന സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻ വഴി 6,297 അംഗങ്ങൾക്ക് 19.60 കോടി രൂപയും നഗര ഉപജീവന മിഷൻ വഴി 1,060 അംഗങ്ങൾക്ക് 3.90 കോടി രൂപയും വിതരണം ചെയ്തു. തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻകുബേറ്ററിൽ 2.75 കോടി രൂപ ചെലവിൽ അരി, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജന സംസ്കരണം എന്നിവക്കായി സജ്ജമാക്കിയ കോമൺ ഇൻകുബേഷൻ സെന്ററും പദ്ധതിയുടെ ഭാഗമായി വിജയകരമായി പ്രവർത്തിച്ചുവരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ 60:40 എന്ന അനുപാതത്തിൽ പങ്കാളിത്തം വഹിക്കുന്ന ഈ പദ്ധതിയിൽ വ്യവസായ വാണിജ്യ വകുപ്പ് നോഡൽ ഡിപ്പാർട്മെന്റായും കെബിപ്പ് നോഡൽ ഏജൻസിയായുമാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.