കണ്ണൂർ: കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ സി.പി.എം മുൻ ജില്ല സെക്രട്ടറിമാരെ പ്രതികളാക്കി ഇ.ഡി നൽകിയ കുറ്റപത്രം ബോധപൂർവമായ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ഇ.ഡിയുടെ നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാമെന്നാണ് ഇ.ഡി കരുതുന്നതെങ്കിൽ അത് ജനങ്ങൾ തിരിച്ചറിയും. ഇ.ഡിക്ക് വ്യക്തമായ രാഷ്ട്രീയ താൽപര്യം ഉണ്ടെന്ന് നമ്മൾ കണ്ടതാണ്.
കൊടകരയിൽ കോടികളുടെ കോഴപ്പണം പിടികൂടിയ സംഭവത്തിൽ ബി.ജെ.പിയെ സംരക്ഷിക്കാനാണ് ഇ.ഡി ശ്രമിച്ചത്. കേസ് ഒതുക്കി തീർക്കാൻ കോടികൾ കൈക്കൂലി ആവശ്യപ്പെട്ട സംഭവവും അടുത്തിടെ നമ്മൾ കണ്ടതാണ്. രാജ്യത്ത് ഇ.ഡി രജിസ്റ്റർ ചെയ്ത 193 കേസുകളിൽ രണ്ടെണ്ണമാണ് ശിക്ഷിക്കപ്പെട്ടത്. കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പിൽ കുറ്റക്കാരായ ഒരാളെയും പാർട്ടി സംരക്ഷിച്ചിട്ടില്ല. രാഷ്ട്രീയ ഗൂഢാലോചന നേരിടാനുള്ള കഴിവ് കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും എം.വി. ഗോവിന്ദൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.