കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. അച്ചടക്കനടപടി നേരിട്ടവർ സർക്കാറിന് നൽകിയ അപ്പീലിൽ വിശദവാദവും അന്വേഷണവും നടത്തിയ ശേഷമാണ് നടപടി.

തൃശൂർ സി.ആർ.പി സെക്ഷൻ ഇൻസ്പെക്ടർ കെ.ആർ. ബിനു, മുകുന്ദപുരം സീനിയർ ഓഡിറ്റർ എം.എസ്. ധനൂപ്, തൃശൂർ അസിസ്റ്റന്‍റ് പ്ലാനിങ് രജിസ്ട്രാർ കെ.ഒ. പിയൂസ്, മുകുന്ദപുരം സീനിയർ ഇൻസ്പെക്ടർ വി.വി. പ്രീതി, ചാലക്കുടി സ്പെഷൽ ഗ്രേഡ് സീനിയർ ഇൻസ്പെക്ടർ എ.ജെ. രാജി, കൊട്ടാരക്കര ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ പി. രാമചന്ദ്രൻ, മുകുന്ദപുരം സീനിയർ ഓഡിറ്റർ ടി.കെ. ഷേർലി എന്നിവർക്കെതിരായ കുറ്റാരോപണങ്ങളിൽ മതിയായ തെളിവ് കണ്ടെത്താത്ത സാഹചര്യത്തിൽ സർവിസിൽ തിരികെ പ്രവേശിപ്പിക്കുന്നതായി ഉത്തരവിൽ പറയുന്നു. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതായി അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ പ്രകാരം ചാവക്കാട് സീനിയർ ഓഡിറ്റർ ബിജു ഡി. കുറ്റിക്കാട്, തൃശൂർ അസിസ്റ്റന്‍റ് രജിസ്ട്രാർ ബിന്ദു ഫ്രാൻസിസ്, കൊടുങ്ങല്ലൂർ സീനിയർ ഇൻസ്പെക്ടർ വി.ആർ. ബിന്ദു, സംസ്ഥാന സഹകരണ യൂനിയൻ അഡീഷനൽ രജിസ്ട്രാർ ഗ്ലാഡി ജോൺ പുത്തൂർ, മുകുന്ദപുരം അസിസ്റ്റന്‍റ് രജിസ്ട്രാർ എം.സി. അജിത്, സഹകരണ വകുപ്പ് തൃശൂർ ജോയന്‍റ് രജിസ്ട്രാർ മോഹൻമോൻ പി. ജോസഫ്, തലപ്പിള്ളി അസിസ്റ്റന്‍റ് രജിസ്ട്രാർ ഷാലി ടി. നാരായണൻ എന്നിവരെ സസ്പെൻഷൻ പിൻവലിച്ച് വ്യവസ്ഥകൾക്ക് വിധേയമായി തൃശൂർ ജില്ലക്ക് പുറത്ത് നിയമിക്കാനാണ് ഉത്തരവിലുള്ളത്.

കുറ്റാരോപണത്തിൽ മതിയായ തെളിവുകളില്ലാത്തതിനാൽ ചാലക്കുടി അസിസ്റ്റന്‍റ് രജിസ്ട്രാർ കെ.ഒ. ഡേവിസിനെതിരായ നടപടിയും അവസാനിപ്പിച്ചു. കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ കേരള ബാങ്ക് പാലക്കാട് ജോയന്റ് ഡയറക്ടർ എം.ഡി. രഘു സർവിസിൽനിന്ന് വിരമിച്ചെങ്കിലും ഇദ്ദേഹത്തിനെതിരായ അച്ചടക്ക നടപടി തുടരുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇവരുടെ പുനർനിയമനങ്ങളുടെ ശിപാർശ സംബന്ധിച്ച് സഹകരണസംഘം രജിസ്ട്രാർ സർക്കാറിനെ അറിയിക്കാനും സഹകരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്.

നടപടി നേരിട്ടവർ കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടന്ന 2014 മുതൽ ബാങ്കിന്‍റെ മേൽനോട്ട ചുമതലയുള്ള തൃശൂർ ജോയന്‍റ് രജിസ്ട്രാർ ഓഫിസിൽ നിർണായക ചുമതലകൾ വഹിച്ചവരാണ്. ബാങ്കിലെ വീഴ്ചകൾ കണ്ടെത്താനോ സമയബന്ധിതമായി നടപടിയെടുക്കാനോ ഇവർക്കായില്ലെന്ന് ചൂട്ടിക്കാട്ടിയാണ് 2021 ആഗസ്റ്റ് 16ന് ഇവരെ സസ്പെൻഡ് ചെയ്തത്. ബാങ്ക് ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ച ഒമ്പതംഗം ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോർട്ടിനെത്തുടർന്നായിരുന്നു ഇവർക്കെതിരായ നടപടി. 

Tags:    
News Summary - Karuvannur Bank fraud: Co-operation department officials' suspension lifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.