തിരുവനന്തപുരം: കരമന നിറമൺകരയിൽ സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡിൽ മർദിച്ച സംഭവത്തിൽ പൊലീസിന് ഉണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവ്. സിറ്റി പൊലീസ് കമ്മീഷണര്‍ ജി.സ്പര്‍ജൻ കുമാര്‍ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഗതാഗതക്കുരുക്കിൽ ഹോൺ അടിച്ചെന്ന് ആരോപിച്ച് കരമനയിൽ പ്രദീപിന് യുവാക്കളുടെ മർദ്ദനമേറ്റ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് പിടികൂടാതിരുന്നത് വിവാദമായ സാഹചര്യത്തിലാണ് ഉത്തരവിട്ടത്.
പൊലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മീഷണറോടും ഫോര്‍ട്ട് അസി. കമ്മീഷണറോടും സിറ്റി പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടു.
ഹോണ്‍ മുഴക്കിയത് താനല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും ചെവികൊള്ളാതെ വാഹനം തകർക്കുകയും നിലത്തിട്ട് മർദിക്കുകയും ചെയ്തുവെന്നാണ് പ്രദീപ് പറയുന്നത്. ചൊവ്വാഴ്ച വൈകീട്ട് മർദനമേറ്റ് പ്രദീപ് വായിൽ നിന്നും ചോരയൊലിപ്പിച്ചാണ് കരമന പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്.
ആശുപത്രിയിലേക്ക് പോകാനായിരുന്നു പൊലീസ് നിർദേശം. മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അന്നുരാത്രി തന്നെ വീണ്ടും സ്റ്റേഷനിലെത്തിയെങ്കിലും കേസെടുത്തില്ല. ബുധനാഴ്ച സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം എസ്.എച്ച്.ഒയെ സമീപിച്ചുവെങ്കിലും ഒന്നും ചെയ്തില്ല. ഒടുവിൽ ഇന്നലെ രാവിലെ സിസിടിവി ദൃശ്യങ്ങൾ സഹിതം വാർത്ത വന്നതോടെയാണ് പൊലീസ് അനങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.