പ്രതീകാത്മക ചിത്രം
കാളികാവ്: ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജി കടുവയുടെ കാൽപാടുകൾ കണ്ടെത്തിയെന്ന് സി.സി.എഫ് ഒ. ഉമ. കാമറകളിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. കടുവ ആക്രമിച്ച സ്ഥലത്തും സമീപത്തെ അരുവിക്കടുത്തും കൂടുകൾ സ്ഥാപിക്കും. 20 പേരടങ്ങുന്ന മൂന്ന് സംഘങ്ങൾ തിരിച്ചിൽ നടത്തുന്നുണ്ടെന്നും സി.സി.എഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാനുള്ള നടപടി ഇന്ന് രാവിലെയാണ് വനം വകുപ്പ് ആരംഭിച്ചത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 25 അംഗ ആർ.ആർ.ടി ടീമാണ് ദൗത്യത്തിലുള്ളത്. അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ക്യാമ്പ് ചെയ്യുന്ന ആർ.ആർ.ടി ടീം മൂന്ന് സംഘങ്ങളായി തിരച്ചിൽ നടത്തുന്നുണ്ട്.
കടുവ ആക്രമണമുണ്ടായ പ്രദേശത്ത് 50ലധികം കാമറകൾ സ്ഥാപിച്ചാണ് നിരീക്ഷണം നടത്തുന്നത്. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തും. കടുവയെ പിടികൂടാൻ കുങ്കിയാന കുഞ്ചുവിനെ വയനാട്ടിൽ നിന്ന് പാറശ്ശേരി ജി.എൽ.പി സ്കൂളിൽ എത്തിച്ചിട്ടുണ്ട്. കൂടാതെ, ഇന്ന് കോന്നി സുരേന്ദ്രൻ എന്ന കുങ്കിയാനയെ കൂടി എത്തിക്കും. കടുവ സാന്നിധ്യം തിരിച്ചറിഞ്ഞാൽ കുങ്കിയാനയെ ഉപയോഗിച്ച് തിരച്ചിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെച്ച് പിടിക്കുക ദുഷ്കരമാണെന്ന് വനമേഖലയെ പരിചയമുള്ള വിദഗ്ധർ പറയുന്നു. നിലമ്പൂർ, സൈലന്റ്വാലി കാടുകളോട് ചേർന്നു കിടക്കുന്ന ചെങ്കുത്തായ വനപ്രദേശമാണിത്. കണ്ണത്ത്, പുല്ലങ്കോട് മലവാരങ്ങളുടെ തുടർച്ചയായി സൈലന്‍റ് വാലി ബഫർ സോണിന് ചേർന്നാണ് ഈ വനമേഖല.
ഇടതൂർന്ന് അടിക്കാടുകൾ വളർന്നു നിൽക്കുന്നതിനാലും കിഴുക്കാംതൂക്കായ മലഞ്ചരിവുകൾ ഉള്ളതിനാലും കടുവയെ പിന്തുടർന്ന് കണ്ടെത്തുക എളുപ്പമാവില്ല. ഇത്തരം സാഹചര്യങ്ങളിൽ മയക്കുവെടി വെക്കുന്നതും അപകടകരമായിരിക്കും. വെടിയേറ്റാലും മയങ്ങിവീഴാൻ സമയമെടുക്കും. ഈ സമയം കടുവ ആക്രമണകാരിയാകാനും സാധ്യതയുണ്ട്.
കുങ്കിയാനകളെ വെച്ച് കടുവയെ ട്രാക് ചെയ്യുന്നത് കൂടുതൽ സുരക്ഷിതമാണെങ്കിലും ചെങ്കുത്തായ സ്ഥലങ്ങളിൽ മയക്കുവെടിവെക്കുക പ്രയാസമാകും. വെടിവെക്കുന്നതിനു മുമ്പ് സംഘത്തിലെ ഡോക്ടർമാർ തിരിച്ചറിയുകയും ആരോഗ്യസ്ഥിതി മനസ്സിലാക്കുകയും വേണം. കാട്ടിനുള്ളിൽ ആൾപെരുമാറ്റമുണ്ടായാൽ കടുവ ഉൾവനത്തിലേക്ക് മാറാനുള്ള സാധ്യതയേറെയാണ്.
വനാതിർത്തിയിൽ കൂട് സ്ഥാപിച്ച് പിടിക്കാൻ ശ്രമിക്കുന്നതിനാണ് കൂടുതൽ വിജയസാധ്യതയെന്ന് വിദഗ്ധർ പറയുന്നു. വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യമെങ്കിലും ഇതംഗീകരിക്കപ്പെട്ടില്ല. ജീവനോടെ പിടിക്കുന്നതിലാണ് സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജിയർ (എസ്.ഒ.പി) പ്രകാരം ചേർന്ന സമിതി തീരുമാനിച്ചത്.
കാളികാവ്: അടക്കാക്കുണ്ട് പാറശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോക്കാട് കല്ലാമൂല കളപ്പറമ്പിൽ അബ്ദുൽ ഗഫൂറിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡു കൈമാറി. 14 ലക്ഷം രൂപയുടെ ധനസഹായത്തിൽ നിന്ന് ആദ്യ ഗഡുവായ അഞ്ചു ലക്ഷം രൂപയാണ് കൈമാറിയത്.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബത്തിന് അബ്ദുൽ ഗഫൂറിന്റെ നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡു കൈമാറുന്നു
ചെക്ക് സഹോദരൻ കളപ്പറമ്പിൽ മുഹമ്മദ് അഷ്റഫിന് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി. ധനിക് ലാൽ കൈമാറി. എ.പി. അനിൽകുമാർ എം.എൽ.എ, ചോക്കാട് പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. സിറാജുദ്ദീൻ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.എം. ഷൗക്കത്ത്, ജില്ല പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ, ബി.കെ. മുജീബ്, എ.പി. രാജൻ, പഞ്ചായത്ത് അംഗങ്ങളായ അറക്കൽ സക്കീർ ഹുസൈൻ, ഷാഹിന ഗഫൂർ, സി.പി.എം ചോക്കാട് ലോക്കൽ സെക്രട്ടറി കെ.ടി. മുജീബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.