തിരുവനന്തപുരം: കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ കോവിഡ് രോഗി ഓക്സിജൻ കിട്ടാതെ മരിച്ചെന്ന നഴ്സിങ് ഓഫീസറുടെ വെളിപ്പെടുത്തൽ ശരിവെച്ച് മാധ്യമങ്ങളോട് സംസാരിച്ച ഡോ. നജ്മയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളജുകൾ നല്ലനിലയിൽ പ്രവർത്തിക്കുന്നുവെന്നതാണ് ഇതുവരെയുള്ള അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികൾ മരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത് സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നില്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തെറ്റിധാരണാജനകമായ പോസ്റ്റ് വന്നതിനു പിന്നാലെയാണ് പ്രശ്നങ്ങൾ ഉയർന്നുവരുന്നത്. അവിടെയുള്ളവർ തന്നെ അത് വസ്തുതപരമല്ലെന്ന് പറഞ്ഞു കഴിഞ്ഞു. കൃത്യമായ തെളിവുകളോടെയാണ് അക്കാര്യം പറയുന്നത്. ഇതിെൻറ സാങ്കേതികത്വം അറിയാവുന്നവർ ആരും വിശ്വസിക്കില്ല. ഓക്സിജൻ തെറിച്ചുപോകുന്ന അവസ്ഥയൊന്നും ഉണ്ടാവില്ല. അവർ പറഞ്ഞ കാര്യം വസ്തുതയല്ലെന്ന് പുറത്തുവന്നിരിക്കുന്നു. തെറ്റായ കാര്യങ്ങൾ ഏറ്റെടുക്കാൻ ആളുകൾ വരുന്നത് നിർഭാഗ്യകരമാണ്. സർവിസിലുള്ളവർ നല്ല പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. ഒറ്റപ്പെട്ടതാണെങ്കിലും ചിലരുടെ നാക്കിൽ നിന്ന് ചില പ്രചരണങ്ങൾ വരുന്നുണ്ട്. അതിനെ സർക്കാർ ഗൗരവത്തിൽ കാണുന്നു- മുഖ്യമന്ത്രി പറഞ്ഞു.
ചികിത്സ പിഴവിനെ തുടർന്നാണ് കോവിഡ് രോഗി മരിച്ചതെന്ന നഴ്സിങ് ഓഫിസർ ജലജയുടെ ഓഡിയോ സന്ദേശം സത്യമാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസമാണ് ജൂനിയർ റസിഡൻറ് ഡോക്ടർ നജ്മ രംഗത്തെത്തിയത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.