എൻ.എസ്.എസിന്‍റേത് ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം നൽകുന്ന നിലപാടെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവനയെ പ്രകീർത്തിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എൻ.എസ്.എസിന്‍റേത് വ്യക്തതയുള്ളതും ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം നൽകുന്നതും ഐക്യം ശക്തിപ്പെടുത്തുന്നതുമായ നിലപാടാണ്. എൻ.എസ്.എസ് നിലപാടിൽ അഭിമാനമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പ​​ങ്കെടുക്കാനുള്ള ക്ഷണം കോൺഗ്രസ് നിരസിച്ച പശ്ചാത്തലത്തിലാണ് പരോക്ഷ വിമർശനവുമായി എൻ.എസ്.എസ് രംഗത്തെത്തിയത്. 'ജനുവരി 22ന് അയോധ്യയിൽ ശ്രീരാമതീർത്ഥ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്‌ഠാചടങ്ങിൽ കഴിയുമെങ്കിൽ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വരവിശ്വാസിയുടെയും കടമയാണ്. അതിന് ജാതിയോ മതമോ നോക്കേണ്ടതില്ല. രാഷ്ട്രീയത്തിന്‍റെ പേരുപറഞ്ഞ് ആ സംരംഭത്തെ ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയെന്നുവേണം പറയാൻ. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയപ്പാർട്ടികളോ ഇതിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കും' -എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവനയിൽ പറയുന്നു.

എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിക്കുവേണ്ടിയോ അല്ല എൻ.എസ്.എസ് ഈ നിലപാട് സ്വീകരിക്കുന്നത്. ഈശ്വരവിശ്വാസത്തിന്‍റെ പേരിൽ രാമക്ഷേത്രത്തിന്‍റെ നിർമാണഘട്ടം മുതൽ എൻ.എസ്.എസ് ഇതിനോട് സഹകരിച്ചിരുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും രാഷ്ട്രീയ പദ്ധതിയാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പ​​ങ്കെടുക്കാനുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചത്. ആർ.എസ്.എസും ബി.ജെ.പിയും അയോധ്യയെ രാഷ്ട്രീയ പ്രചാരണായുധമാക്കി മാറ്റിയെന്നും കോൺഗ്രസ് ആരോപിച്ചു. ജനുവരി 22നാണ് ചടങ്ങ്. 

Tags:    
News Summary - K Surendran facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.