തിരുവനന്തപുരം: രണ്ടാം എൽ.ഡി.എഫ് സർക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. രണ്ടാം വിക്കറ്റ് ഉടൻ വീഴും, സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ ക്യാപ്റ്റന്റെ വിക്കറ്റും തെറിക്കും. ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ രാജി വെച്ച നടപടി സ്വാഗതാർഹമാണ് -സുധാകരൻ തിരുവനന്തപുരം പേട്ടയിലെ വസതിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ചെയ്ത തെറ്റ് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണോ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വെച്ചതെന്ന് സംശയമാണ്. രാജി പ്രഖ്യാപിക്കുന്ന സമയത്തും ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിക്കാൻ സജി ചെറിയാൻ തയ്യാറാവാതിരുന്നത് നിർഭാഗ്യകരമാണ്. പ്രസംഗത്തെ ന്യായീകരിക്കുന്നതിൻറെ വൈരുധ്യം സി.പി.എം പരിശോധിക്കണം. സി.പി.എമ്മിൻറെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് മന്ത്രിയുടെ രാജി. സത്യസന്ധമായി ഉള്ളിൽ തട്ടി ഭരണഘടനയുടെ പവിത്രതയെ ഉൾകൊള്ളാൻ സജി ചെറിയാൻ തയ്യാറാവണം.
മന്ത്രി പദവി അദ്ദേഹം രാജി വെച്ചത് ആരോടോ വാശി തീർക്കാൻ പോലെയാണ് തോന്നിയത്. എംഎൽഎ സ്ഥാനത്ത് തുടരാനും സജി ചെറിയാൻ യോഗ്യനല്ല. അക്കാര്യത്തിൽ നിയമ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.