തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവത്തിൽ ആഭ്യന്തരമന്ത്രിയുമായി കൂടിയാലോചിച്ച് അന്വേഷണം പ്രഖ്യാപിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. സർക്കാർ കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യും. ഒരു കാരണവശാലും ക്ഷേത്രസ്വത്ത് അപഹരിക്കാൻ പാടില്ല. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ റിപ്പോർട്ടിൻമേൽ അന്വേഷണം നടത്തും.
ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും സുതാര്യമായിരിക്കണം. സർക്കാറിന്റെ ഫണ്ട് ഉൾപ്പെടെ സുതാര്യമായിരിക്കും.ആ കണക്കുകൾ ക്ഷേത്രം പുറത്തുവിട്ടില്ലെങ്കിലും സർക്കാർ പുറത്തുവിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിന് തീരുമാനമെടുക്കാനാവില്ലെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.നിലവിൽ നടക്കുന്ന അന്വേഷണത്തിൽ സർക്കാരിന് തൃപ്തിയില്ല. ഹൈക്കോടതി മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണമായതിനാൽ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ മുന്നോട്ട് നീങ്ങും.
കഴിഞ്ഞ ദിവസമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കഴിഞ്ഞ 6-7 മാസങ്ങൾക്കിടയിൽ ശ്രീകോവിലിനുള്ളിലെ വൈരനാമം, ക്ഷേത്രത്തിലെ സ്വർണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വർണം തുടങ്ങിയവ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ മോഷണത്തിന് കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. രണ്ട് മോഷണങ്ങളും നടന്നിരിക്കുന്നത് ഒരേ കാലയളവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.