'ജനം വിശ്വസിച്ച് ഭരണം ഏല്‍പ്പിക്കുമ്പോള്‍ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്'- കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ വിമർശനവുമായി കെ. മുരളീധരൻ

തിരുവനന്തപുരം: വോട്ടെടുപ്പിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ പരസ്യ ചർച്ചയുമായി രംഗത്തെത്തുന്നതിനെ വിമർശിച്ച് മുതർന്ന നേതാവ് കെ മുരളീധരൻ. ചര്‍ച്ച അനാവശ്യമാണെന്നും ജനം വിശ്വസിച്ച് ഭരണം ഏല്‍പ്പിക്കുമ്പോള്‍ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ അവസരമുണ്ടാക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

'തെരഞ്ഞെടുപ്പില്‍ 100 സീറ്റിന് മുകളില്‍ നേടുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആവേശത്തോടെയാണ് ജനങ്ങള്‍ ഇത്തവണ വോട്ട് ചെയ്തത്. വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ എന്നോടൊപ്പമുണ്ടെന്നാണ് വിശ്വാസം. അതേസമയം, മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ അനാവശ്യമാണ്. പാര്‍ട്ടിക്ക് അതിന്റേതായ ചില രീതികള്‍ എല്ലാ കാര്യത്തിലുമുണ്ട്. ജനം വിശ്വസിച്ച് ഭരണം ഏല്‍പ്പിക്കുമ്പോള്‍ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍ അവസരം ഉണ്ടാക്കരുത്. നാലാം തീയതിക്ക് ശേഷം അത്തരം വിഷയങ്ങളിലെല്ലാം ധാരണയുണ്ടാകും'. മുരളീധരന്‍ പ്രതികരിച്ചു.

'എല്ലാ സഭകളുടെയും വോട്ട് യു.ഡി.എഫിന് കിട്ടിയിട്ടുണ്ടെന്നാണ് പ്രതീക്ഷ. ക്യാപ്റ്റന്‍ പ്രയോഗം മുതലുള്ള മുഖ്യന്റെ പല പ്രയോഗങ്ങളും യു.ഡി.എഫിന് അനുകൂലമായതാണ് ഞങ്ങളുടെ വിലയിരുത്തല്‍. യു.ഡി.എഫ് നൂറ് സീറ്റിന് മുകളില്‍ നേടി അധികാരത്തില്‍ തിരിച്ചെത്തും'. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.ഷോണ്‍ ജോര്‍ജിന്റെ സഭാ വിമര്‍ശനം ശരിയല്ലെന്നും വോട്ട് കിട്ടിയില്ലെന്ന് കരുതി അങ്ങനെ പറയാന്‍ പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അധികാരം കിട്ടുകയാണെങ്കില്‍ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് മുതിര്‍ന്ന നേതാവ് കെ. സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കഴിഞ്ഞ ദിവസം പ്രതികരിച്ചു. എന്നാൽ വി.ഡി സതീശൻ മുഖ്യമമന്ത്രിയാകണമെന്ന ആഗ്രഹം പര്യമാക്കി എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരന്റെ മറുപടി.

Tags:    
News Summary - K. Muraleedharan criticizes Congress' CM debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.