ശാസ്താംകോട്ട: സ്ഥിരമായി കേരളത്തിൽ താമസിക്കുന്നതിന് ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച സുപ്രീംകോടതി വിധിയിൽ അതിയായ സന്തോഷമുണ്ടെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ പിതാവ് അബ്ദുൽ സമദ് മാസ്റ്റർ. പ്രാർഥിച്ചവരോടും കൂടെ നിന്നവരോടും ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
രോഗബാധിതനായി മഅ്ദനിയുടെ കുടുംബ വീടായ മൈനാഗപ്പള്ളി തോട്ടുവാൽ മൽസിലിൽ കഴിയുകയാണ് അബ്ദുൽ സമദ് മാസ്റ്റർ.ഓർമക്കുറവ് കാര്യമായി ബാധിച്ചിട്ടുള്ള അദ്ദേഹത്തെ സുപ്രീംകോടതിവിധി മഅ്ദനിയുടെ സഹോദരന്മാർ അറിയിക്കുകയായിരുന്നു. നീതി വൈകിയാലും അന്തിമമായി തങ്ങൾക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നെന്ന് അബ്ദുൽ സമദ് മാസ്റ്റർ ‘മാധ്യമ’ത്തോട് പറഞ്ഞു. കോയമ്പത്തൂർ കേസിലടക്കം അങ്ങനെയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എത്രയും പെട്ടെന്ന് മകനെ കാണണമെന്ന ആഗ്രഹവും അബ്ദുൽ സമദ് മാസ്റ്റർ പങ്കുവെച്ചു. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ആഴ്ചകൾക്കുമുമ്പ് കേരളത്തിലേക്ക് തിരിച്ച മഅ്ദനിക്ക് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ശാസ്തംകോട്ടയിലെത്താനാവാത്തതിൽ ഏറെ ദുഃഖിതനായിരുന്നു പിതാവ്. അപ്പോഴും പ്രാർഥനയിൽ തന്നെ അദ്ദേഹം കഴിഞ്ഞു. ഒടുവിൽ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച ഉത്തരവിൽ ദൈവത്തോട് നന്ദിപറയുകയാണ് അദ്ദേഹം.
മഅ്ദനി നേതൃത്വം നൽകുന്ന മതപാഠശാലയായ അൻവാർശ്ശേരിയും കോടതിവിധിയിൽ ആശ്വാസത്തിലും ആഹ്ലാദത്തിലുമാണ്.മഅ്ദനി നാട്ടിലെത്തിയാൽ കൂടുതൽ സമയവും ചെലവഴിക്കുന്നത് അൻവാർശ്ശേരിയിലാണ്.മഅ്ദനിയുടെ കുടുംബാംഗങ്ങൾക്കൊപ്പം പി.ഡി.പി പ്രവർത്തകരും മഅ്ദനിക്ക് അനുകൂലമായി വന്ന കോടതി ഉത്തരവിന്റെ ആശ്വാസവും സന്തോഷവും പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.