ജമാഅത്തെ ഇസ്ലാമി കേരള മുൻ അമീർ ടി.കെ അബ്ദുല്ല അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പണ്ഡിതനും പ്രഭാഷകനും ജമാഅത്തെ ഇസ്ലാമി മുൻ കേരള അമീറും മുസ്ലിം വ്യക്തിനിയമ ബോർഡ് സ്ഥാപകാംഗവുമായ ടി.കെ. അബ്ദുല്ല അന്തരിച്ചു. 92 വയസായിരുന്നു. കുറ്റ്യാടി ചെറിയകുമ്പളത്തെ വസതിയിലായിരുന്നു അന്ത്യം. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൗണ്‍സില്‍ അംഗവും അഖിലേന്ത്യ കൂടിയാലോചനാ സമിതിയംഗവുമാണ്. പ്രബോധനം വാരികയുടെ മുൻ ചീഫ് എഡിറ്ററായിരുന്നു. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് പാറക്കടവ് ജുമാ മസ്ജിദ്  ഖബർസ്ഥാനിൽ. മൃതദേഹം കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വെച്ചു.

ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്ററാണ്‍. 1972-1979, 1982-1984 കാലത്ത് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീറായിരുന്നു. തുടക്കം മുതല്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗവും 1972 മുതല്‍ കേന്ദ്ര കൂടിയാലോചനാ സമിതിയംഗവുമാണ്. ഇത്തിഹാദുൽ ഉലമാ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിക്കുന്നു. 


കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയില്‍ പ്രശസ്ത മതപണ്ഡിതനായിരുന്ന തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാരുടെയും ഫാത്വിമയുടെയും മകനായി 1929ല്‍ ജനിച്ചു. വാഴക്കാട് ദാറുല്‍ ഉലൂം, തിരൂരങ്ങാടി ജുമാ മസ്ജിദ്, പുളിക്കല്‍ മദീനതുല്‍ ഉലൂം, കാസര്‍ഗോട് ആലിയ അറബിക് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. ഇവിടെ വിദ്യാര്‍ഥിയായിരിക്കെ പ്രബോധനം പ്രതിപക്ഷപത്രത്തില്‍ ചേര്‍ന്നു.

മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉറുദു പരിഭാഷയുടെ ആദ്യഭാഗം ടി. ഇസ്ഹാഖ് അലി മൗലവിയോടൊപ്പം വിവര്‍ത്തനം ചെയ്തു.1959ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. അതേ വര്‍ഷം ഹാജി സാഹിബിന്റെ മരണത്തെ തുടര്‍ന്ന് ടി. മുഹമ്മദ് സാഹിബ് പ്രബോധനത്തിന്‍റെ പത്രാധിപരും ടി.കെ അബ്ദുല്ലാ സഹപത്രാധിപരുമായി. 1964ല്‍ പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോള്‍ പ്രബോധനം വാരികയുടെ പ്രഥമ പത്രാധിപരായി ചുമതലയേറ്റു.

1992ല്‍ ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ട സാഹചര്യത്തില്‍ നിരോധിക്കപ്പെട്ട പ്രബോധനം 1994ല്‍ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ ടി.കെ അബ്ദുല്ല ചീഫ് എഡിറ്ററായി. 1995 അവസാനത്തില്‍ കെ.സി. അബ്ദുല്ല മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രബോധനത്തില്‍ നിന്ന് വിട്ട് ബോധനം ത്രൈമാസികയുടെ മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുത്തു. അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.

കേരള മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഐ. പി. ടി മെമ്പര്‍, അല്‍ മദീന ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍, ദല്‍ഹി ദഅ്‌വ ട്രസ്റ്റ് മെമ്പര്‍, അലിഗഢ് ഇദാറെ തഹ്കീകാതെ ഇസ്ലാമി അംഗം, , ഐ. എസ്. ടി. മെമ്പര്‍, ഐ. എം. ടി. മെമ്പര്‍, വിജ്ഞാന കോശം ചീഫ് എഡിറ്റര്‍, ബോധനം ത്രൈ മാസിക മുന്‍ ചീഫ് mഡിറ്റര്‍, ഐ. പി. എച്ച്. ഉപദേശക സമിതി അംഗം, കുറ്റിയാടി ഇസ്ലാമിയ കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ വഹിക്കുകയായിരുന്നു.

'നടന്നു തീരാത്ത വഴികളില്‍' എന്ന പേരില്‍ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നവോത്ഥാന ധര്‍മ്മങ്ങള്‍' ലേഖന സമാഹരാണ്. പ്രസിദ്ധമായ പ്രഭാഷണങ്ങള്‍ 'നാഴികക്കല്ലുകള്‍' എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച 'ഇഖ്ബാലിനെ കണ്ടെത്തല്‍' എന്ന കൃതി കോഴിക്കോട് നടന്ന പ്രഭാഷണങ്ങളുടെ സമാഹാരമാണ്. ശരീഅത്ത് വിവാദ കാലത്ത് കേരളത്തില്‍ സജീവമായി ഇസ്‌ലാമികപക്ഷത്ത് നിന്ന് ഇടപെട്ട പ്രഭാഷകനായിരുന്നു. കമ്മ്യൂണിസത്തെ സൈദ്ധാന്തിക തലത്തില്‍ നിരൂപണം ചെയ്യുന്ന പ്രഭാഷണങ്ങളും ശ്രദ്ധേയമാണ്. മലയാളത്തെ പോലെ തന്നെ ദേശീയതല ജമാഅത്ത് പരിപാടികളില്‍ ടി.കെ നടത്തിയ ഉറുദു പ്രഭാഷണങ്ങളും ശ്രദ്ധയാകര്‍ഷിക്കുന്നവയായിരുന്നു.

കുഞ്ഞാമിയാണ് ഭാര്യ. മക്കൾ: ടി.കെ. ഫാറൂഖ് (സെക്രട്ടറി, ഐഡിയൽ പബ്ലിക്കേഷൻസ് ട്രസ്റ്റ്), ടി.കെ.എം. ഇഖ്ബാൽ (അസി. ഡയറക്ടർ, സെന്‍റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച്, കോഴിക്കോട്), ടി.കെ. സാജിദ.

ടി.കെ. അബ്ദുല്ലയുടെ ജനാസ കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ


Tags:    
News Summary - Jamatheislami leader tk abdulla passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.