ഇ. അഹമ്മദിനോട് അനാദരവ്: ലീഗ് നേതൃയോഗത്തില്‍ കടുത്ത പ്രതിഷേധം

മലപ്പുറം: മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദിന്‍െറ മൃതദേഹത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച അവഹേളനത്തിനെതിരെ മുസ്ലിം ലീഗ് നേതൃയോഗത്തില്‍ കടുത്ത പ്രതിഷേധം. സര്‍ക്കാര്‍ നടപടി മൗലികാവകാശ, മനുഷ്യാവകാശ ലംഘനവും മനുഷ്യത്വരഹിതവുമാണെന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നടപടിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ കക്ഷികളുമായി കൂടിയാലോചിച്ച് പ്രതിഷേധം സംഘടിപ്പിക്കും. 

സംഭവം അങ്ങേയറ്റം ദു$ഖകരവും നിര്‍ഭാഗ്യകരവുമായെന്ന് ഹൈദരലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്വന്തം മക്കള്‍ക്കും ബന്ധുക്കള്‍ക്കും കാണാന്‍ അവസരം നല്‍കാതിരുന്ന ആശുപത്രി അധികൃതരുടെ നടപടിയില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്. കഠിന ഹൃദയമുള്ളവര്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാനാകൂ. രാജ്യത്തെതന്നെ പരിഹാസ്യമാക്കുന്നതാണ് സര്‍ക്കാര്‍ നടപടി. ലോകം അറിയപ്പെടുന്ന ഇ. അഹമ്മദിനെപ്പോലുള്ള വ്യക്തിയോട് ഇതാണ് സമീപനമെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് നേതാക്കള്‍ ചോദിച്ചു. ഇത്തരമൊരനുഭവം ഇനിയാര്‍ക്കും ഉണ്ടാവരുത്. 

ബജറ്റ് തടസ്സപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നെങ്കില്‍ സര്‍ക്കാറിന് അത് സത്യസന്ധമായി ബന്ധുക്കളുമായും പാര്‍ട്ടി നേതൃത്വവുമായും തുറന്ന് സംസാരിക്കാമായിരുന്നു. അവസാന സമയത്ത് തങ്ങളുടെ പിതാവിനെ കാണാനുള്ള അവസരം മക്കള്‍ക്ക് നിഷേധിച്ചതും ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ഇവരോട് മറച്ചുവെച്ചതും ദുരൂഹമാണ്. മരണാസന്നനായി കിടക്കുന്ന പിതാവിനെ കാണാന്‍ മക്കള്‍ക്ക് പൊലീസ് സഹായം തേടേണ്ടിവന്നു. ഈ സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് ഇ. അഹമ്മദിന്‍െറ മക്കളുമായി കൂടിയാലോചിച്ച് തുടര്‍നടപടി സ്വീകരിക്കും.സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ. മജീദ്, പി.കെ.കെ. ബാവ, പി.വി. അബ്ദുല്‍ വഹാബ് എം.പി, എം.സി. മായിന്‍ ഹാജി, പി.എം.എ. സലാം, എം.ഐ. തങ്ങള്‍, കുട്ടി അഹമ്മദ് കുട്ടി, സി.ടി. അഹമ്മദലി, യു.എ. ലത്തീഫ്, സി.പി. ബാവ ഹാജി, ടി.എം. സലീം, സി. മോയിന്‍കുട്ടി, പി.എസ്. ഹംസ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

Tags:    
News Summary - iuml meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.